തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിൽ ഓടിനടന്ന് എല്ലാ അംഗങ്ങൾക്കും കൈ കൊടുത്തു കുശലാന്വേഷണം നടത്തിയാണ് മന്ത്രിമാരായ വി. അബ്ദുറഹ്മാനും കെ.ബി. ഗണേഷ് കുമാറും 15-ാം കേരള നിയമസഭയോടു വിടപറഞ്ഞത്. നടൻകൂടിയായ എം. മുകേഷാകട്ടെ നിയമസഭയിൽ വൈകിയെത്തി എല്ലാവർക്കും കൈകൊടുത്തും ടാറ്റാ പറഞ്ഞും മടങ്ങി.
15-ാം കേരള നിയമസഭയിൽ അംഗങ്ങളെല്ലാം ഇന്നലെ ഒരു വിടപറയൽ മൂഡിലായിരുന്നു. എല്ലാവരും പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും വിടപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുമെന്ന് ഉറപ്പുള്ളവർ മത്സരഗോദയിൽ കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
സാധാരണ അവസാന ദിവസം ഗ്രൂപ്പു ഫോട്ടോ പതിവുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ പുതുയുഗ യാത്രയിലായതിനാൽ ഇന്നലെ ഇതുണ്ടായില്ല. 15-ാം കേരള നിയമസഭയിലെ അംഗങ്ങളെല്ലാം ചേർന്ന് 2024 ജൂണിലെ സെഷനിൽ ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു.
പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഷാഫി പറന്പിലും കെ. രാധാകൃഷ്ണനും എംപിമാരായിരുന്നു. ഇവർകൂടി ഉൾപ്പെട്ട ഗ്രൂപ്പ് ഫോട്ടോയാണ് അന്ന് എടുത്തത്. പിന്നീട് സഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ(പാലക്കാട്), യു.ആർ. പ്രദീപ് (ചേലക്കര), ആര്യാടൻ ഷൗക്കത്ത് (നിലന്പൂർ) എന്നിവരുടെ ഫോട്ടോ 15-ാം കേരള നിയമസഭയുടെ ഗ്രൂപ്പ് ഫോട്ടോയിൽ ഉൾപ്പെട്ടിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലെ അവസാന പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ ഇന്നലെ മുതിർന്ന അംഗം കെ. ബാബുവായിരുന്നു പ്രതിപക്ഷ നേതൃനിരയെ നയിച്ചത്. ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന് അറിയിച്ച കെ.ബാബുവിനു നിയമസഭയിൽനിന്നു ലഭിച്ചത് വീരോചിത വിടവാങ്ങൽ. മൂന്നു പതിറ്റാണ്ടോളം നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചു.
Tags : Ganesh Kumar Abdur Rahman Mukesh shake hands Tata Kerala Niyama Sabha