കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവു കടത്തിയത് സുഖ്‌ലാലെന്ന് പോലീസ്. റെയില്‍വേ സ്‌റ്റേഷനില്‍ വില്പനയ്‌ക്കെത്തിച്ച 56 കിലോ കഞ്ചാവുമായി റെയില്‍വേയിലെ ഒരു കരാര്‍ ജീവനക്കാരനെയും രണ്ട് എറണാകുളം സ്വദേശികളെയും എറണാകുളം റെയില്‍വേ പോലീസാണ് പിടികൂടിയത്. കരാര്‍ ജീവനക്കാരനായ ആസാം സ്വദേശി സുഖ്‌ലാൽ, കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ സനൂപ്, ദീപക് എന്നിവരാണ് റെയില്‍വേ പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ടാറ്റ നഗര്‍ എക്സ്പ്രസില്‍ ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ഇന്നു പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. വിജയവാഡയില്‍ നിന്ന് സുഖ്‌ലാല്‍ എത്തിച്ച കഞ്ചാവ് വാങ്ങാൻ എത്തിയതായിരുന്നു സനൂപും ദീപക്കും. മുമ്പും സമാനരീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.