തിരുവനന്തപുരം: ഇന്ധന സർചാർജ് പിരിക്കാൻ കെഎസ്ഇബിക്കുണ്ടായിരുന്ന പരിധി എടുത്തുമാറ്റി സർക്കാർ ഉത്തരവ്. ഇതോടെ ഓരോ സമയത്തും പുറത്തുനിന്നു കെഎസ്ഇബി അധികമായി വാങ്ങുന്ന വൈദ്യുതിക്കു ചെലവാകുന്ന തുക ഉപയോക്താക്കളിൽനിന്നും പരിധിയില്ലാതെ പിരിക്കാനുള്ള വ്യവസ്ഥയാണ് നിലവിൽ വരുന്നത്. ഇത് വൈദ്യുതിനിരക്ക് ഉയരാനിടയാക്കുമെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
ഇന്ധന സർച്ചാർജ് യൂണിറ്റിന് പരമാവധി പത്ത് പൈസ എന്ന നിരക്കിൽ മാത്രമാണ് ഇതുവരെ നിയമപരമായി ചുമത്താൻ കഴിഞ്ഞിരുന്നത്. എന്നാൽ പരമാവധി പത്ത് പൈസ എന്ന പരിധി ഒഴിവാക്കിയതോടെ വലിയ വിലകൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന ഘട്ടത്തിൽ സർചാർജായി കൂടുതൽ തുക ഏർപ്പെടുത്താൻ കെഎസ്ഇബിക്കു കഴിയും.
ഉപയോക്താക്കൾക്ക് അമിതഭാരമുണ്ടാകാതിരിക്കാനാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നേരത്തേ സർചാർജിനു പരിധി നിശ്ചയിച്ചിരുന്നത്. കെഎസ്ഇബി ആവശ്യപ്പെടുന്ന തുക 10 പൈസയ്ക്ക് മുകളിലാണെങ്കിൽ പല മാസങ്ങളായി അതു പിരിച്ചെടുക്കാനുള്ള അനുമതിയാണ് കമ്മീഷൻ ഇതുവരെ നൽകിയിരുന്നത്. എന്നാൽ പരിധി ഇല്ലാതാകുന്നതോടെ കെഎസ്ഇബി ആവശ്യപ്പെടുന്ന സർചാർജ് എത്ര കൂടുതലായാലും അതതു മാസത്തെ വൈദ്യുതി ബില്ലിൽ അത് ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന സ്ഥിതിയാണ് ഇനി വരാനിരിക്കുന്നത്.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അര ശതമാനം കൂടി കടമെടുപ്പു പരിധി കൂട്ടാൻ കേന്ദ്രസർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന സർചാർജിലെ ഉയർന്ന പരിധി സംസ്ഥാന സർക്കാർ നീക്കിയത്.
Tags : fuel surcharge cap KSEB