കണ്ണൂർ: ശബരിമല സ്വർണക്കവർച്ച കേസിൽ കേരളത്തിലെ ഇടത് സർക്കാർ പ്രവർത്തിക്കുന്നത് കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവ് സുഭാഷ് കബൂറിന്റെ രീതിയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ശബരിമല സ്വർണ കവർച്ചയിൽ പ്രതികളായവർ ജയിലിലായിട്ടും സർക്കാർ സംരക്ഷിക്കുകയാണ്. അവർ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം കൂടുതൽ വികൃതമാകുമെന്നതിനാലാണ് പ്രതികളെ സർക്കാർ സംരക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രയും ഉണ്ടാകുമായിരുന്നില്ല. കൊള്ളയക്കു പിന്നിൽ ഉന്നതരുണ്ടെന്ന് ഹൈക്കോടതി തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
ശബരിമലയിലെ സ്വർണം നാണയമൂല്യത്തെക്കാളും വിശ്വാസമൂല്യമുള്ളതാണ്. വിശ്വാസികളുടെ വിശ്വാസത്തെയാണ് ഇതു സംരക്ഷിക്കാൻ ചുമതലപ്പടുത്തിയവർ തന്നെ കൊള്ളയടിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി യുഡിഎഫിന് അനുകൂലമായിരിക്കും. നിയമസഭയ്ക്കുള്ളിലും പുറത്തും സർക്കാരിനെതിരേ യുഡിഎഫ് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ വിശദീകരിച്ച് 'മറക്കില്ല കേരളം' എന്ന കുറ്റപത്രം പുറത്തിറക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.
ഇതിൽ സമസ്ത മേഖലയിലുമുള്ള സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഇതിൽ വിശദമാക്കുന്നുണ്ട്. ഭൂ നികുതിയിൽ 612 ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ റബറിന് 240 രൂപ താങ്ങുവില നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാലിത് നടപ്പാക്കിയില്ലെന്നു മാത്രമല്ല. ഇക്കാര്യം നവകേരള സദസിൽ മുൻ എംപിയും എംഎൽഎയുമായ തോമസ് ചാഴിക്കാടൻ ചൂണ്ടിക്കാണിച്ചപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്.
ശശി തരൂർ കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അദ്ദേഹം യുഡിഎഫിന്റെ പ്രചാരണ രംഗത്ത് സജീവമാണെന്നായിരുന്നു മറുപടി. സവർക്കർ പുരസ്കാരം വാങ്ങാൻ അദ്ദേഹം പോകുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശശി തരൂരിനെ നിലക്കു നിർത്തണമെന്ന് എഐസിസിയോട് ആവശ്യപ്പെട്ടുകൂടെ എന്ന ചോദ്യത്തോട് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്നും കെപിസിസിയോട് അഭിപ്രായം ചോദിച്ചാൽ അറിയിക്കുമെന്നും കെപിസിസിയുടെ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ മുഖത്തു നോക്കി നിങ്ങൾ വർഗീയ സംഘടനയാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മാധ്യമങ്ങളോടു കടക്ക് പുറത്ത് എന്നും അവരോട് അകത്ത് ഇരിക്ക് എന്നു പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും സണ്ണി ജോസഫിനൊപ്പമുണ്ടായിരുന്നു
Tags : Sunny Joseph Sabarimala Issue sabarimala government