കോട്ടയം: സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ജനകീയ ഹോട്ടലുകളേറെയും നിലച്ചു.
സംസ്ഥാനത്തുണ്ടായിരുന്ന 1116 ജനകീയ ഹോട്ടലുകളില്‍ നൂറില്‍ താഴെയേ നിലവില്‍ ഊണു വിളമ്പുന്നുള്ളു. സര്‍ക്കാര്‍ സബ്സിഡി ഇല്ലാതാക്കിയതും 2023ല്‍ ഊണിന് 35 രൂപ ആയി ഉയര്‍ത്തിയതുമാണ് പദ്ധതിയുടെ താളം തെറ്റിച്ചത്. ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കോടികളുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.
വാടകയും വൈദ്യുതി ബില്ലും ഉറപ്പു പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ 2019-20 വാര്‍ഷിക ബജറ്റില്‍ അവതരിപ്പിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്താണ് 20 രൂപ നിരക്കില്‍ ഊണും 25 രൂപയ്ക്ക് പൊതിച്ചോറുമായി ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.
ഇതിനായി കൂടുംബശ്രീയുടെ കീഴില്‍ 1116 ജനകീയ ഹോട്ടലുകളും സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ 50 സുഭിക്ഷ ഹോട്ടലുകളാണ് ആരംഭിച്ചത്. അരി, പച്ചക്കറി, പാചകവാതകം തുടങ്ങി സകല സാധനങ്ങളുടെയും വില വര്‍ധിച്ചതോടെ ഹോട്ടലുകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തതിനാലാണ് നടത്തിപ്പുകാര്‍ പിന്‍വാങ്ങുന്നത്.
ഒരു ഊണിന് പത്ത് രൂപ വീതം സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡിയും കുടിശികയായി. സബ്സിഡി നിരക്കില്‍ അരി നല്കിയിരുന്നതും രണ്ടു വര്‍ഷം മുന്‍പ് നിലച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്ക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി കമ്യൂണിറ്റി കിച്ചന് എന്ന നിലയ്ക്കാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പദ്ധതി ജനകീയമായതോടെ കമ്യൂണിറ്റി കിച്ചന് എന്നത് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ എന്ന് മാറ്റുകയായിരുന്നു.
Tags : popular hotels suffer stops subsidies Government subsidi