കൊച്ചി: മദ്യത്തിനു പേരും ലോഗോയും ക്ഷണിച്ചുള്ള ബെവ്കോയുടെ പത്രക്കുറിപ്പിനെതിരെ ഫയല്‍ ചെയ്ത ഹജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു ഹൈക്കോടതി. സര്‍ക്കാര്‍ സ്ഥാപനമായ മലബാര്‍ ഡിസ്റ്റലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിനു മികച്ച പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം നല്‍കുന്നതായി കാണിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കേരള അബ്കാരി ആക്ട് 55 എച്ച് ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 47 ന്റെയും നഗ്നമായ ലംഘനമാണ് ഇതിലൂടെ നടന്നതെന്നും മദ്യത്തിന്റെയും ഇതര ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സര്‍ക്കാര്‍ തന്നെ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പ്രോത്സാഹനം നല്‍കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനി ഇത്തരത്തില്‍ പൊതുജനങ്ങളോട് മദ്യത്തിനു പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ മദ്യത്തിന്റെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് സർക്കാർ സ്വീകരിച്ചതെന്നും ഇത് സംബന്ധിച്ച വിവിധ ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനം നടന്നതായും ഹര്ജിക്കാരന് പറയുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോട്ടയം ഡിസിസി വൈസ്പ്രസിഡന്റ് ചിന്തു കുര്യന് ജോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ കെ.എസ്. മുരളീകൃഷ്ണന്, അന്‍സാര്‍ ബഷീര്‍, സൈലജ് രാമചന്ദ്രന്, ആര്. ജയചന്ദ്രന് എന്നിവര്‍ ഹാജരായി.
Tags : Bevco high court