കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.അന്ന് എസ്ഐടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.
അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ടീമിൽ ഉൾപ്പെടുത്താൻ എസ്പിക്ക് അനുമതി നല്കി. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു.
വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന് ചോദ്യവും ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണസംഘം സ്വീകരിച്ച നടപടികൾ ഇന്നത്തെ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി , ഗോവർധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറി.
പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തുക്കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറി. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കൈമാറിയിട്ടുണ്ട്.
Tags : sabarimala gold robbery case enquiry high court