കണ്ണൂർ: മൂന്നു നായ്ക്കളെ സ്വന്തമായി വളർത്തുകയും 15 നായ്ക്കൾക്കു ഭക്ഷണം നൽകുകയും ചെയ്യുന്ന ബർണശേരി സ്വദേശിനിക്കു മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ്.
വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്കു പൊതുവഴികളിൽ ഭക്ഷണം നല്കുന്നതു നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് കർശന നിർദേശം നൽകി.
തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്തുന്നുവെന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ നിർദേശാനുസരണം പ്രവർത്തി ക്കാമെന്ന് തെരുവുനായ്ക്കൾക്കു ഭക്ഷണം നല്കുന്ന വീട്ടമ്മ ഉറപ്പു നൽകി.
കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കന്റോൺമെന്റ് പ്രദേശം ചെറുതാണെന്നും നായശല്യം തടയാൻ ഷെൽറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2025 ജൂലൈ14 ന് ആരംഭിച്ച ഷെൽറ്റർ 16 നായ്ക്കൾക്കു വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
എതിർകക്ഷിക്കെതിരേ നോട്ടീസ് നല്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരാതിക്കാരിയെയും എതിർകക്ഷിയെയും സിറ്റിംഗിൽ വിളിച്ചുവരുത്തി കമ്മീഷൻ നേരിട്ട് നിർദേശം നല്കിയത്.
Tags : Human Rights Commission housewife feeding street dogs