ചേർത്തല: പള്ളിപ്പുറത്ത് അമ്പിളി എന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് കൊലപാതകം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്ഷൻ ഏജന്‍റായിരുന്ന അമ്പിളിയെ കുടുംബവഴക്കിനെത്തുടർന്നു രാജേഷ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം കടകളിലെ കളക്ഷൻ എടുക്കുകയായിരുന്ന അമ്പിളിയുമായി ബൈക്കിലെത്തിയ പ്രതി തർക്കമുണ്ടാക്കി. തുടർന്നു കത്തിയെടുത്ത് കഴുത്തിലും മുതുകിലും കുത്തുകയായിരുന്നു. മൂന്നു കുത്തുകളേറ്റു. അമ്പിളിയുടെ കൈയിലുണ്ടായിരുന്ന കളക്ഷൻ തുകയുമായി ഇയാൾ സ്ഥലംവിട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷിനെ പിന്നീട് കഞ്ഞിക്കുഴിയിലെ ബാറിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.
Tags : life sentence murder case Husband woman to death case police court