തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ.
ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതെന്നും എന്നാൽ, സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്ന് യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
ഗൺമാനൊപ്പമാണ് ഒരിക്കല്‍ പോറ്റിയുടെ വീട്ടില്‍ പോയത്. ഒരു പരിപാടിക്ക് പങ്കെടുക്കാനാണ് പോയത്. കുട്ടിയുടെ പരിപാടി എന്ന് ബുധനാഴ്ച പറഞ്ഞത് പിശക് പറ്റിയതാണെന്നും പോറ്റിയുടെ അച്ഛന്‍റെ എന്തോ ചടങ്ങിലാണ് പോയതെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ദേവസ്വം മന്ത്രിക്ക് ശബരിമലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടേണ്ട കാര്യമില്ല. അന്ന് പോറ്റി കളങ്കിതനാണെന്ന് ബോധ്യമില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അനാവശ്യമായി ഒരു ബന്ധവുമില്ലെന്നും കടകംപള്ളി വിശദീകരിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിച്ചതാണെന്നും ഇതുവരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെല്ലാം വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ഹൈക്കോടതി തന്നെ നിയോഗിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. അന്വേഷണം ഏറ്റവും ശരിയായ രൂപത്തിൽ നടക്കുന്നു എന്നത് പൊതുസമൂഹം തന്നെ കാണുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.
പ്രതിപക്ഷം ഇപ്പോൾ കാട്ടിക്കൂട്ടുന്നത് രാഷ്ട്രീയമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവർത്തനങ്ങളാണ്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനായി തുടക്കം മുതൽ നടത്തുന്ന പരിശ്രമത്തിന്‍റെ ഭാഗമാണത്. അതിനെ അങ്ങനെ മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Kadakampally Surendran Unnikrishnan Potty Sabarimala