പാലക്കാട്: സിപിഎം നേതാവ് എ.കെ. ബാലനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ല കമ്മിറ്റി. അബദ്ധ പ്രസ്താവനകൾ നടത്തി എ.കെ.ബാലൻ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.
എ.കെ.ബാലൻ വായ തുറന്നാൽ പാർട്ടിക്ക് വോട്ട് നഷ്ടമാകുമെന്നും, ചുമതലയില്ലാത്ത ബാലൻ എന്തിനാണ് മാധ്യമങ്ങളെ കാണുന്നതെന്നും യോഗത്തിൽ ജില്ല കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകൾ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്നും യോഗം വിലയിരുത്തി.
മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവനകൾ തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു ചുമതലയും ഇല്ലാത്ത വ്യക്തി എന്തിനാണ് മാധ്യമങ്ങളെ കാണുന്നത്. മുൻ കേന്ദ്ര കമ്മിറ്റി അംഗം എന്നു പറഞ്ഞാണ് മാധ്യങ്ങളെ കാണുന്നത്. അങ്ങനൊരു പദവി പാർട്ടിയിൽ ഉണ്ടോയെന്നും ജില്ല കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
അതേസമയം കെടിഡിസി ചെയർമാൻ പി.കെ. ശശിയെ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ജില്ല കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. ശശി വർഗ വഞ്ചകനാണെന്നും ജില്ല കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
Tags : ak balan palakkad cpm pk sasi District Committee