കൊച്ചി: വൈപ്പിനിൽ അനധികൃതമായി തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തു. പള്ളിപ്പുറം സ്വദേശി ബൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിഹോൺ എന്ന ട്രോളിംഗ് ബോട്ടാണ് ഫിഷറീസ് അധികൃതർ പിടികൂടിയത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കുടുങ്ങിയത്. ഇവർ പിടിച്ച മത്സ്യങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടക്കും.
പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ ഫിഷറീസ് സ്വീകരിക്കുമെന്ന് വൈപ്പിൻ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ആര്യ അറിയിച്ചു. ഫോർട്ട് കൊച്ചി കോസ്റ്റൽ സിഐ സംഗീത് ജോബ്, മറൈന്‍ എൻഫോഴ്സ്മെന്‍റ് എസ്ഐ മഞ്ജിത്ത് ലാൽ, എഎസ്ഐ അനീഷ്, റോയ്, സുജീഷ്, പ്രണവ്, ഡിക്സ്ൺ, സുനീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Tags : Illegal fishing Boat custody fish fishing