x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രസവം കഴിഞ്ഞ് രണ്ടരമാസത്തിനു ശേഷം വയറ്റില്‍നിന്നു പഞ്ഞി പുറത്തുവന്ന സംഭവം: അന്വേഷണത്തിനു നിര്‍ദേശം


Published: January 7, 2026 10:17 AM IST | Updated: January 7, 2026 10:17 AM IST

മാനന്തവാടി: പ്രസവം കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു 75 ദിവസത്തിനുശേഷം പഞ്ഞി പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.

പ്രസവശേഷം രക്തസ്രാവം തടയുന്നതിനു വച്ച പഞ്ഞി രണ്ടര മാസത്തോളം യുവതിയുടെ വയറ്റില്‍ കിടക്കാനിടയായത് ചികിത്സപ്പിഴവാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്.

പാണ്ടിക്കടവ് സ്വദേശിനിയായ 21കാരി ഒക്ടോബറില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ അസഹ്യമായ വയറുവേദനയും ദുര്‍ഗന്ധവും അനുഭവപ്പെട്ടു.

ഇക്കാര്യം മാതാവിനെ അറിയിച്ച യുവതി രണ്ടുവട്ടം ആശുപത്രിയില്‍ പരിശോധനയ്ക്കു എത്തിയെങ്കിലും ഡോക്ടര്‍ കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ധാരാളം വെള്ളം കുടിക്കണമെന്നു ഡോക്ടര്‍ ഉപദേശിച്ചതായും യുവതി പറയുന്നു.

വേദന സഹിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ കഴിഞ്ഞദിവസം പഞ്ഞി തനിയേ പുറത്തുവരികയായിരുന്നു. ചികിത്സപ്പിഴവിന് ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യുവതി പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളുവിനു പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനു ഡിഎംഒയുടെ നിര്‍ദേശം. ഡിഎംഒയ്ക്കും പരാതി നല്‍കിയതായി യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു.

Tags : cotton stomach Investigation Surgery Hospital

Recent News

Up