കൊച്ചി: ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ആടിയ നെയ്യ് വിൽപനയിലും ഗുരുതര ക്രമക്കേട് കണ്ടെത്തി. ആടിയ നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി.
13,679 പാക്കറ്റ് നെയ്യ് വിൽപന നടത്തിയ വകയിൽ ലഭിച്ച പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നെയ്യ് വിൽപനയിൽ 13 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുണ്ടായതായാണ് കണ്ടെത്തൽ.
സംഭവത്തിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് മേധാവിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് മാത്രം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാനും കോടതി അറിയിച്ചു.
Tags : sabarimala kerala high court investigation pathanamthitta