ദുബായ്: സിപിഎം പ്രവേശനം സംബന്ധിച്ച് വ്യവസായിയുമായി ചർച്ച നടത്തിയെന്ന വാർത്തയിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. വാർത്ത വന്നപ്പോൾ താൻ വിമാനത്തിൽ ആയിരുന്നുവെന്നും വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.
നിലവിൽ ദുബായിലാണ് ശശി തരൂർ. രാഷ്ട്രീയ വിഷയങ്ങളിൽ വിദേശത്ത് വച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ എംപി വാർത്തകൾ താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞതായും വ്യക്തമാക്കി. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിനെ ഒപ്പം കൂട്ടാനാണ് സിപിഎമ്മിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ദുബായിൽ നിർണായക ചർച്ചകൾ നടന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് ചർച്ചയ്ക്ക് മുൻകൈ എടുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
കോൺഗ്രസിന്റെ മഹാപഞ്ചായത്തിൽ ശശി തരൂരിന് അവഗണന നേരിട്ടിരുന്നു. രാഹുൽ ഗാന്ധി കൈ കൊടുക്കാതെയും പേര് പരാമർശിക്കാതെയും അപമാനിച്ചെന്ന വികാരമുള്ള ശശിതരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിന്റെ അപ്രതീക്ഷിതനീക്കം.
അതേസമയം തരൂരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ നിഷേധിച്ചിട്ടില്ല. ഇടത് നിലപാടിനോട് യോജിപ്പുള്ള ആർക്കും വരാമെന്ന് കൺവീനർ പ്രതികരിച്ചു.
Tags : shashi tharoor cpm congress rahul gandhi