കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻഎസ്എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കെപിസിസി പ്രസിഡന്റ് നോക്കുകുത്തി ആണോ. എല്ലാത്തിനും സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനെ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ആയിരുന്നു ജി. സുകുമാരൻ നായരും
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യത്തെക്കുറിച്ചും സുകുമാരൻ നായർ പ്രതികരിച്ചു.
നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരിക്കലും മുസ്ലിം വിരോധിയല്ലെന്നും ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Tags : G Sukumaran Nair vd satheesan congress nss sndp