തിരുവനന്തപുരം: പാളയം സംസം ഹോട്ടലിൽ സ്വിഗി തൊഴിലാളിക്കൊപ്പം ബൈക്കിൽ ഓർഡർ എടുത്ത് കെ.സി.വേണുഗോപാൽ എംപി. വൈഎംസിഎ ഹാളിൽ ഗിഗ് തൊഴിലാളികൾക്കൊപ്പം അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോഴാണ് അതിലൊരാളുടെ ഫോണിൽ ഓർഡർ വന്നത്. തങ്ങളുടെ പ്രശ്നങ്ങൾ ഒപ്പം സഞ്ചരിച്ച് മനസിലാക്കാൻ സ്വിഗി തൊഴിലാളിയായ പ്രതിനിധി കെ.സി. വേണുഗോപാലിനേയും ക്ഷണിച്ചു.
ആ ക്ഷണം സ്വീകരിച്ച വേണുഗോപാൽ അദ്ദേഹം ഓർഡറെടുക്കാൻ ഇറങ്ങിയപ്പോൾ ബൈക്കിൽ കയറി. അത് ഗിഗ് തൊഴിലാളികളുടെ ജീവിത ദുരിതങ്ങൾ കണ്ടറിഞ്ഞുള്ള യാത്രയായി മാറി. ഡെലിവറി പങ്കാളികളുടെയും ആപ്പ് ടാക്സി ഡ്രൈവർമാരുടെയും ദിനചര്യ നേരിട്ട് അനുഭവിച്ച് മനസിലാക്കുന്ന അപൂർവ ഇടപെടൽ.
യൂബർ, ഓല, സ്വിഗി, ഇൻസ്റ്റാ മാർട്ട്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളോടൊപ്പം കൂടിക്കാഴ്ച നടത്തി തൊഴിൽ മേഖലയിൽ അവർ അനുഭവിക്കുന്ന ചൂഷണങ്ങളും അവരുടെ പേയ്മെന്റ് മാതൃകകളും കൃത്യതയില്ലാത്ത ജോലി സമയവും തൊഴിൽനിബന്ധനകളും ജീവിതച്ചെലവും ജീവിത പ്രാരാബ്ധവും നേരിട്ടു മനസിലാക്കി.
ഗിഗ് തൊഴിലാളികളുടെ അനുഭവങ്ങൾ ശ്രദ്ധയോടെ കേട്ട ശേഷം ദേശീയതലത്തിൽ എഐസിസി നൽകിയ നിർദ്ദേശപ്രകാരം കർണാടകയിൽ നടപ്പിലാക്കിയ ഗിഗ് തൊഴിലാളി ക്ഷേമ നിയമ മാതൃക കേരളത്തിലും നടപ്പാക്കാൻ ഇടപെടുമെന്ന് കെ.സി.വേണുഗോപാൽ ഉറപ്പു നൽകി. കർണാടകയിൽ പോലെ ഗിഗ് തൊഴിലാളികളെ വെൽഫെയർ ബോർഡിന്റെ കീഴിൽ കൊണ്ടുവരുകയും നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന ആവശ്യത്തെ അദ്ദേഹം പിന്തുണച്ചു.
തങ്ങളുടെ തൊഴിൽ പദവി തന്നെ വ്യക്തതയില്ലാത്തതാണെന്ന് തൊഴിലാളികൾ തുറന്നുപറഞ്ഞു. തൊഴിലാളികളല്ല, പാർട്ണേഴ്സാണ് എന്നാണ് കമ്പനികളുടെ നിലപാടെന്ന് അവർ പറഞ്ഞു. എന്നാൽ തൊഴിലാളികൾ എന്ന നിലയിലുള്ള അവകാശങ്ങളോ തൊഴിൽ ആനുകൂല്യങ്ങളോ സുരക്ഷയോ ഒന്നും ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ഇതുമൂലം സർക്കാർ സംരക്ഷണ പരിധിക്ക് പുറത്താണ് തങ്ങളെന്ന് തൊഴിലാളികൾ പറഞ്ഞു.
Tags : K.C. Venugopal Swiggy worker thiruvananthapuram