പത്തനംതിട്ട: യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രതികരണങ്ങളെന്ന് കെ.സി. വേണുഗോപാല്‍ എംപി. ശബരിമലയിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാമെന്നതിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഗവേഷണം നടത്തുന്നത്.
കേരളത്തില്‍ സംഘപരിവാറിനു കിട്ടിയ ഒത്ത കൂട്ടാളിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും പറയുന്ന വക്താവായി മുഖ്യമന്ത്രി മാറി. സമാധാനം ആഗ്രഹിക്കുന്ന കേരള ജനത തോറ്റപടനായകന്റെ രക്ഷപെടാനുള്ള ഇത്തരം തന്ത്രങ്ങളെ വിശ്വസിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം എല്‍ഡിഎഫിന് കടുത്ത ശിക്ഷ നല്കി.
അതില്‍ തകര്‍ന്ന മനസുമായി നില്ക്കുന്ന മുഖ്യമന്ത്രി തന്റെ സ്ഥാനവും പദവിയും നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ്. സത്യത്തിന്റെ അംശംപോലുമില്ലാത്ത അവസരവാദ പ്രസ്താവനയാണ് കോണ്‍ഗ്രസിനെതിരേ മുഖ്യമന്ത്രി നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു. എ.കെ. ബാലനെ കൊണ്ട് വര്‍ഗീയത പറയിപ്പിച്ചത് ആരാണെന്ന് മുഖ്യമന്ത്രിയുടെ ന്യായീകരണത്തിലൂടെ വ്യക്തമായി.
മുഖ്യമന്ത്രി ചരിത്രത്തെ വികലമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍ഡിഎഫിനൊപ്പം നിന്നാല്‍ ജമാഅത്ത് ഇസ്ലാമി പുരോഗമന പ്രസ്ഥാനം. മറിച്ചാണെങ്കില്‍ വര്‍ഗീയപാര്‍ട്ടി. ഇതാണ് സിപിഎം ലൈനെന്നും പറഞ്ഞു. ഓര്മശക്തിയില്ലാത്തവരല്ല കേരളജനതയെന്ന് പറഞ്ഞ വേണുഗോപാല്‍ ജമാഅത്ത് ഇസ്ലാമിയോടുള്ള സിപിഎമ്മിന്റെ മുന്‍കാല നിലപാടുകളും തുറന്നുകാട്ടി.
Tags : K.C. Venugopal Congress Sabarimala