കൊച്ചി: ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദേശം നല്കി കേരള ഹൈക്കോടതി. പമ്പാനദിയിലെ മലിനീകരണം തടയുന്നതിനായി ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഏതെങ്കിലും മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്നും വെറും അന്ധവിശ്വാസമാണെന്നും കോടതി നിരീക്ഷിച്ചു.
നദിയില്‍ വസ്ത്രങ്ങള്‍ കുന്നുകൂടുന്നത് പമ്പയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുന്നു. തീര്‍ത്ഥാടകര്‍ പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡ് വിപുലമായ പ്രചാരണം നടത്തണം. കെഎസ്ആര്‍ടിസി ബസുകളിലും ക്യൂ കോംപ്ലക്സുകളിലും പമ്പയിലും വിവിധ ഭാഷകളില്‍ അനൗണ്‍സ്മെന്റുകള്‍ നല്‍കണം.
വസ്ത്രങ്ങള്‍ നിക്ഷേപിക്കാനായി പമ്പയില്‍ ഓരോ 50 മീറ്ററിലും വലിയ ബിന്നുകള്‍ സ്ഥാപിക്കണം. ഈ ബിന്നുകള്‍ കൃത്യസമയത്ത് വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വസ്ത്രം നദിയില്‍ എറിയുന്നത് തടയാന്‍ വോളന്റിയര്‍മാരെയും പോലീസിനെയും നിയോഗിക്കണം. സിസിടിവി ക്യാമറകള്‍ വഴി നിരീക്ഷണം ശക്തമാക്കാനും കോടതി നിര്‍ദേശിച്ചു.
മുന്‍പത്തെ ഉത്തരവുകള്‍ പ്രകാരം പമ്പ മലിനമാക്കുന്നവര്‍ക്കെതിരെ വാട്ടര്‍ ആക്ട് പ്രകാരം ഒന്നര വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓര്‍മിപ്പിച്ചു. പമ്പാനദിയുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് അയ്യപ്പഭക്തരുടെ കടമയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Tags : Kerala High Court Sabarimala Clothes NonRemoval