തിരുവനന്തപുരം: മദ്യവും ലോട്ടറിയും മോട്ടോർവാഹന നികുതിയും മാത്രമല്ല കേരളത്തിന്റെ സന്പദ്ഘടനയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ജിഎസ്ടി വരുമാനവും പെട്രോളും മറ്റു വരുമാന മാർഗങ്ങളും കേരളത്തിന്റെ സന്പദ്ഘടനയുടെ നെടുംതൂണാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിൽനിന്നും വരുമാനം ലഭിക്കുന്നുണ്ട്. ചരക്കുസേവന നികുതി വരുമാനത്തിലും വർധനയുണ്ട്. ലോട്ടറിയിൽനിന്നു കൂടുതൽ ലാഭം ലഭിക്കുന്നില്ല. ലോട്ടറി സർക്കാർ നടത്തുന്നതിനാൽ ലോട്ടറിയിൽനിന്നുള്ള വരുമാനം ജീവനക്കാർക്ക് ശന്പളം നൽകാനും ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കമ്മീഷനും മറ്റു ചെലവുകൾക്കായാണ് വിനിയോഗിക്കുന്നത്. മദ്യത്തിന് ഇതുവരെ സർക്കാർ വില കൂട്ടിയിട്ടില്ല. സെസ് ഏർപ്പെടുത്തുക മാത്രമാണു ചെയ്തത്. മോട്ടോർ വാഹന നികുതി കുറച്ചതു വഴി കേരളത്തിന് 2000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു.
ആഭ്യന്തര ഉത്പാദനവും ഉപഭോഗവും വർധിപ്പിച്ചാൽ മാത്രമേ നമുക്ക് സാന്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയൂ. വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നും മാധ്യമ മേഖലയിലുള്ളവരുമായുള്ള പ്രി ബജറ്റ് സംവാദത്തിൽ ധനമന്ത്രി പറഞ്ഞു.
സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളികൾക്ക് സംസ്ഥാന സർക്കാർ വിമാനടിക്കറ്റും ഡൽഹിയിലെ കേരള ഹൗസിൽ താമസസൗകര്യവും ഏർപ്പെടുത്തുന്നതുപോലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന മലയാളി യുവാക്കൾക്ക് ട്രെയിൻ ടിക്കറ്റും താമസ സൗകര്യവും ബജറ്റിൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ പിഎസ്സി ഇന്റർവ്യൂവിനു പോകുന്ന യുവാക്കൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൗജന്യം നൽകണമെന്ന ആവശ്യവും ഉയർന്നു.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആയി ഉയർത്തണമെന്ന ആവശ്യവും ഉയർന്നു. സർക്കാർ ജീവനക്കാരുടെ ഡിഎ ഒഴികെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കുറവു വരുത്തിയിട്ടില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
Tags : Minister K.N. Balagopal Kerala's economy alcohol lottery