തൃശൂര്‍: പൂരനഗരിയില്‍ മാര്‍ഗംകളി അഴകിന്റെ കലാവിരുന്നായി. അഴകും മിഴിവും ഒന്നുചേര്‍ന്ന മാര്ഗംകളിമത്സരം ആവേശവും ആസ്വാദ്യവുമായിരുന്നു.
പൗരാണിക ക്രൈസ്തവവേഷവിധാനങ്ങളായ ഞൊറിഞ്ഞുടുത്ത മുണ്ടും ചട്ടയും കവണിയും കുണുക്കും കാശുമാലയും ഏഴുകല്ലുള്ള കമ്മലുമൊക്കെയിട്ട് 'മേയ്ക്കണിന്ത പീലിയുമായില്മേല്ത്തോന്നും മേനിയും' എന്ന പാദഗാനവുമായി ആടിത്തകര്‍ത്തപ്പോള്‍ ഓരോ ടീമിന്റെയും പ്രകടനം ഒന്നിനൊന്നു മികച്ചുനിന്നു. ക്രൈസ്തവവിശ്വാസപാരമ്പര്യം വിളിച്ചോതുന്ന തമിഴ് - മലയാളം ശീലുകളുടെ ഈണപ്പാട്ടിനൊപ്പം കുമാരിമാര്‍ നിലവിളക്കിനുചുറ്റും ആടിത്തകര്‍ത്തു.
പാട്ടുകാരി ഉള്‍പ്പെടെ ഏഴുപേരാണ് ഓരോ ടീമിലും കാഴ്ചവിരുന്നൊരുക്കിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരത്തില്‍ അപ്പീലുമായി എത്തിയവര്‍ ഉള്‍പ്പെടെ 18 ടീമുകള്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം എ ഗ്രേഡും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 16 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.
കോട്ടയം ജില്ലയിൽനിന്നും അപ്പീലുമായി എത്തി ഹൈസ്കൂള്‍വിഭാഗത്തില്‍ മത്സരിച്ച പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂളിലെ കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിസ്റ്റര്‍ സോഫിയായുടെ നേതൃത്വത്തില്‍ എയ്ഞ്ചലീന സണ്ണി ക്യാപ്റ്റനായി അന്ന സണ്ണി, അലീന ജോസ്മോന്, കീര്‍ത്തി മരിയ, മരിയ ബിജു, അല്‍മ ജോസ്, ബെന്ന ഷിനോ എന്നിവരായിരുന്നു ടീം പുന്നത്തുറയിലുണ്ടായിരുന്നത്. ആദ്യമത്സരവും പുന്നത്തുറ ടീമിന്റെയായിരുന്നു. നിറഞ്ഞ കൈയടിയാണ് സദസില്‍നിന്നു ലഭിച്ചത്.
കെസിഎസ്എല്‍, മിഷന് ലീഗ് കലോത്സവങ്ങളിലെയും സംസ്ഥാന ചാമ്പ്യന്മാരാണ് പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് സ്കൂള്‍ ടീം. ജയിംസ് മാഷില്‍നിന്നു പരിശീലനം ലഭിച്ച കുട്ടികള്‍ ഇത്തവണ തനിയെ പരിശീലിച്ചാണ് മത്സരത്തിനെത്തിയത്.
Tags : Kerala state school youth festival Margamkali Kottayam