ചാത്തന്നൂർ: കെഎസ്ആർടിസിക്ക് ബാങ്ക് കൺസോർഷ്യത്തിലുള്ള കടം തീരാൻ 2038 വരെ കാത്തിരിക്കണം. കടം എടുത്ത തുകയുടെ എട്ടിരട്ടിയിലധികം ഇതുവരെ പലിശയായി അടച്ചുകഴിഞ്ഞു. ഇനിയും ബാക്കി കടം അവസാനത്തെ ഓഡിറ്റ് അനുസരിച്ച് 2787.58 കോടിയാണ്. കടം തീരും വരെ ജീവനക്കാരുടെ ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെക്കുറിച്ചു ചിന്തിക്കാനേ കഴിയില്ലെന്നു മാനേജ്മെന്റ് വൃത്തങ്ങൾ പറയുന്നു.
2008ലാണ് കെഎസ്ആർടിസി ബാങ്കുകളിൽ നിന്നും 300 കോടി കടമെടുത്തത്. എന്നാൽ 2017-18 വരെ ഒരു ചില്ലിക്കാശും തിരിച്ചടച്ചില്ല. ഒടുവിൽ ബാങ്ക് കൺസോർഷ്യം കടവും പലിശയും ഉൾപ്പെടെ ഇത് 3600 കോടിയായി നിജപ്പെടുത്തി.
2018-19 മുതൽ കെഎസ്ആർടിസി ദിവസവും 1.19 കോടി വീതം എസ്ബിഐയിൽ അടച്ചുകൊണ്ടിരിക്കയാണ്. മാസം 36 കോടി രൂപ ബാങ്ക് കൺസോർഷ്യത്തിനും അടച്ചുകൊണ്ടിരിക്കുകയാണെന്ന് ഫിനാൻഷൽ കൺട്രോളറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ. ഷാജി പറഞ്ഞു. ഇതു വരെ പലിശയിനത്തിൽ 2314.61 കോടിയാണ് അടച്ചത്.
കടം എടുത്തതിന്റെ എട്ടിരട്ടിയിലധികം ഇതിനകം പലിശയായി അടയ്ക്കേണ്ടിവന്നു. ബാങ്ക് കൺസോർഷ്യത്തിന്റെ കടം 2038 മാർച്ചിൽ മാത്രമേ തീരുകയുള്ളൂ എന്ന് വിവരവാകാശ നിയമപ്രകാരം കെഎസ്ആർടിസി വ്യക്തമാക്കി. മാസം 36 കോടി വീതം അടച്ചു കൊണ്ടിരിക്കുന്നതിനാൽ കടം തീരാൻ ഇത്രയധികം കാലതാമസമുണ്ടാകും.
കടം നീണ്ടുപോകുന്നതിനാൽ ജീവനക്കാരുടെ ശമ്പളമൊഴികെയുള്ള ആനുകൂല്യങ്ങളും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മാനേജ്മെന്റിന്. ജീവനക്കാർക്ക് 37% ഡിഎ കുടിശികയാണ്. ഇതു വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്നാണ് കെഎസ്ആർടിസിയുടെ വാദം.
വർഷങ്ങൾക്ക് മുമ്പു വിരമിച്ച ജീവനക്കാരിൽ 2023 മാർച്ച് വരെയുള്ളവർക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുത്തുകഴിഞ്ഞു. 2024 മാർച്ച് വരെയുള്ളവർക്ക് പിഎഫ് ആനുകൂല്യം വിതരണം ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി വമ്പൻ വരുമാനം നേടുമ്പോഴും ജീവനക്കാർ ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി കാത്തിരിക്കണം.
Tags : KSRTC's debt KSRTC