കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് തോൽവി സംബന്ധിച്ച കെഎസ്യു നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പരാമർശം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും ആരുടെ പ്രേരണയിലാണെന്നും പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്താനുള്ള നീക്കമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പ്രവർത്തിച്ച അതേ നേതാവാണ് അൻവർ സുൽഫിക്കർ. തന്നെപ്പോലെ മുതിർന്ന നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
ദേശീയ നേതാവ് പാരവച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്നാണ് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ ഫേസ്ബുക്കിൽ കുറിച്ചത്. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിന് കാരണം കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്ന് അന്‍വര്‍ ആരോപിക്കുന്നു.
പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ദേശീയ നേതാവിനെയും പിഎയെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തzരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളുവെന്നും സിപിഎമ്മിനെ സുഖിപ്പിച്ചു ലോകസഭ ജയിക്കും, പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിൽക്കുമെന്നും അൻവർ കുറ്റപ്പെടുത്തി.
Tags : KSU allegation Kodikkunnil Suresh Kottarakkara