വിഴിഞ്ഞം: മുൻ വർഷത്തെപ്പോലെ വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കത്തിന് ഇക്കുറിയും മാറ്റമുണ്ടായില്ല. ഉമ്മൻ ചാണ്ടിയാണ് ശില്പിയെന്ന് പ്രതിപക്ഷ നേതാവിന്റെ വാദത്തെ അവഗണിച്ച് മന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തി. പദ്ധതി വി.എസ്. അച്യുതാനന്ദന്റേതാണെന്നും അന്ന് താൻ വി.എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നെന്നും മന്ത്രി പറഞ്ഞു.
എന്നാൽ പ്രതിപക്ഷത്തെയോ കേന്ദ്രത്തെയോ പ്രത്യക്ഷമായി തൊടാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേന്ദ്രത്തെ കുറ്റപ്പെടുത്തി വി.എൻ. വാസവൻ അധ്യക്ഷ പ്രസംഗം നടത്തിയപ്പോൾ വിഴിഞ്ഞം തുറമുഖ നിർമാണം ഇഴഞ്ഞതിലുള്ള പരിഭവം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമുണ്ടായി.
പിതൃത്വാവകാശം ഒഴിച്ചാൽ കാര്യമായ രാഷ്ട്രീയ പോർ വിളിയില്ലാതെയും കുറ്റപ്പെടുത്തലുകൾ ഇല്ലാതെയുമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടന ദിനം കടന്നുപോയത്.
കേരളം വികസിക്കില്ലെന്ന് കരുതി പരിഹസിച്ചവർക്കും കുറ്റപ്പെടുത്തിയവർക്കുമുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിക്ക് പുരോഗതി കുറഞ്ഞെന്ന് വി.ഡി. സതീശൻ അക്കമിട്ട് നിരത്തി പ്രസംഗിച്ചു.
തുറമുഖം ബൈപാസുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന്റെ കാലതാമസം, റിംഗ് റോഡ്, റെയിൽവേ, ടൗൺഷിപ്പ് എന്നിവ നടപ്പിലാകാതെ എന്തു വികസനമുണ്ടാകുമെന്നുള്ള ചോദ്യമായിരുന്നു സതീശന്റേത്.
Tags : Vizhinjam port doubts Kerala Leaders VD satheesan KN Balagopal