തിരുവനന്തപുരം: യുഡിഎഫും എൻഡിഎയും സ്ഥാനാർഥി നിർണയത്തിനും പ്രഖ്യാപനത്തിനുമുള്ള അവസാനഘട്ട ചർച്ചകളിലേക്ക് നീങ്ങുമ്പോൾ കീഴ്ഘടകങ്ങളുടെ വിലയിരുത്തലിനുശേഷമുള്ള അന്തിമ തയാറെടുപ്പിലാണ് എൽഡിഎഫും ഘടകകക്ഷികളും.
യുഡിഎഫും കോൺഗ്രസും ഈയാഴ്ച അവസാനത്തോടെ സ്ഥാനാർഥി പരിഗണനാ ലിസ്റ്റ് ഏറെക്കുറെ തയാറാക്കും. ജനുവരി നാല്, അഞ്ച് തീയതികളിൽ വയനാട്ടിലെ ബത്തേരിയിൽ ചേരുന്ന കോൺഗ്രസ് കോൺകേവിൽ ചർച്ചയും ആദ്യഘട്ട നിർണയവും നടക്കും. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി പുനഃസംഘടന ആവശ്യമാണോയെന്നും യോഗത്തിൽ ചർച്ച ചെയ്യും.
മുസ്ലിംലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി എന്നിവരും ഉൾപാർട്ടി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനം ഇനി ചർച്ചയിലുണ്ടാകില്ല. കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച 93 സീറ്റിൽ ഒന്നും കുറയാതെ നോക്കുകയാണ് പാർട്ടിയുടെ ആദ്യ കടന്പ.
ജയസാധ്യത കണക്കാക്കി മണ്ഡലങ്ങളെ എ മുതൽ ഡി വരെ പട്ടികയായി തിരിച്ച്, ജനകീയരെയും ചെറുപ്പക്കാരെയും രംഗത്തിറക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാൽ, 21 സിറ്റിംഗ് എംഎൽഎമാർക്കും സീറ്റുകൾ നിലനിർത്താനായേക്കും.
70 കൂടുതൽ സീറ്റുകൾ എന്നതായിരിക്കും കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എഐസിസിക്കു നൽകുന്ന സാധ്യത സംഖ്യ. മുൻ കെപിസിസി പ്രസിഡന്റുമാരും മുതിർന്ന എംപിമാരും മത്സരരംഗത്തിറങ്ങണോയെന്ന ചർച്ചയാണിപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്നത്.
ജയസാധ്യത നോക്കി എംപിമാരെ രംഗത്തിറക്കിയാൽ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പാക്കാനാകില്ലെന്നത് പാർട്ടിയെ അലട്ടുന്നുണ്ട്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. വി.എം. സുധീരൻ മണലൂരിൽ മത്സരിക്കണമെന്ന് എ.കെ. ആന്റണി ഉൾപ്പെടെയുള്ളവർക്കും താത്പര്യമുണ്ട്. കോൺഗ്രസിലെ സാമുദായിക പ്രാതിനിധ്യത്തിനും ഇത് ഗുണം ചെയ്യും.
സിപിഎം തീരുമാനത്തിന് കാതോർത്ത്
സിപിഎമ്മിലെ ഉന്നതാധികാര വേദികളിലെ സജീവ ചർച്ച മുഖ്യമന്ത്രി പിണറായി വിജയനാണ്. പിണറായിക്ക് മൂന്നാം തവണ കൂടി അവസരം നൽകണോ, മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി മത്സര രംഗത്തിറക്കേണ്ടതുണ്ടോയെന്നും ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
മുഖ്യമന്ത്രി മത്സരിച്ചാൽ മറ്റൊരു നേതാവിനെക്കുറിച്ച് ചിന്തിക്കാനാകില്ല. ഒന്നുകിൽ മുഖ്യമന്ത്രി മാറിനിൽക്കണം അല്ലെങ്കിൽ നേതൃത്വം നൽകണം. മുഖ്യമന്ത്രിയുടെ ജനപ്രീതി സംബന്ധിച്ച് പാർട്ടി കീഴ്ഘടകങ്ങളിൽ നിന്നുയരാവുന്ന വാദങ്ങൾകൂടി പരിഗണിച്ചും സിപിഐ പോലുള്ള ഘടകകക്ഷികളുടെ നിർദേശങ്ങൾകൂടി വിലയിരുത്തിയുമാകും നടപടി.
രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കുക എന്ന കീഴ്വഴക്കം ഇത്തവണ ഉണ്ടാകാനിടയില്ല. ജയസാധ്യത മാത്രം കണക്കാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. നിലവിലുള്ള എംഎൽഎമാരെല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
എങ്കിലും കീഴ്ഘടകങ്ങളുടെ അഭിപ്രായംകൂടി വിലയിരുത്തും. ന്യൂനപക്ഷ കേന്ദ്രീകൃതമായ ജില്ലകളിൽ ഇനി ജയസാധ്യത വർധിപ്പിക്കാൻ സാധിക്കില്ലെന്നും പഴയതുപോലെ ഭൂരിപക്ഷ സമുദായത്തെ ഒപ്പം കൂട്ടുകതന്നെയാണ് നല്ലതെന്നും പാർട്ടി കരുതുന്നുണ്ട്.
അതുകൊണ്ടുതന്നെയാണ് വെള്ളാപ്പള്ളി വിഷയത്തിൽ സിപിഐ കത്തിക്കയറിയെങ്കിലും പിണറായിയോ നേതൃത്വമോ ഒന്നും മിണ്ടാത്തത്. കഴിഞ്ഞ തവണ പാർട്ടി തോറ്റ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ, തോറ്റ സ്ഥാനാർഥിയുടെ വ്യക്തിപരമായ കാര്യങ്ങൾ, പുതിയ സ്ഥാനാർഥിയുടെ സാധ്യതകൾ എന്നിവ പാർട്ടി ഇതിനകം വിലയിരുത്തിയിട്ടുണ്ട്.
ചുരുക്കത്തിൽ നയപരമായ തീരുമാനങ്ങൾക്ക് കാതോർക്കുകയാണ് പാർട്ടി സംഘടനാ സംവിധാനം. പിണറായി മത്സരിച്ചില്ലെങ്കിൽ ആരെന്ന ചോദ്യത്തിനുൾപ്പെടെയുള്ള മറുപടികൾ അതിനായി വേണ്ടിവരും. പിണറായി നേതൃത്വത്തിലെങ്കിൽ ഇപ്പോൾ തന്നെ ശോഷിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയുടെ കെട്ടുറപ്പ് തകരാറിലാകുമെന്നു പലരും പേടിക്കുന്നുണ്ട്.
ബിജെപിയിൽ അഴിച്ചുപണി; ബിഡിജെഎസ് പ്രശ്നവും
ബിഡിജെഎസ് പ്രശ്നവും സി.കെ. ജാനുവിന്റെ പാർട്ടി എൻഡിഎ വിട്ടതും ബിജെപിക്കു ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയില്ലെങ്കിലും ബിഡിജെഎസിന്റെ പിണക്കങ്ങൾ അവർ ഗൗരവമായിട്ടെടുക്കുന്നുണ്ട്. എന്നാൽ, ഈഴവ സമുദായത്തിന്റെ പിന്തുണ ഇപ്പോൾ തന്നെ പാർട്ടിക്കുണ്ടെന്നും വെള്ളാപ്പള്ളി ഒരു ഘടകമല്ലെന്നും വിലയിരുത്തുന്നവരുമുണ്ട്.
Tags : Assembly election ldf udf nda cpm