തിരുവനന്തപുരം: ബജറ്റ് അവതരണഘട്ടം പൂർത്തിയാക്കി നിയമസഭ ഇടവേളയ്ക്കായി പിരിഞ്ഞു. സമ്മേളനം 23നു പുനരാരംഭിക്കും. ബജറ്റിന്റെ പൊതുചർച്ച പൂർത്തിയാക്കിയ ശേഷം ഈ സാന്പത്തിക വർഷത്തെ ഉപധനാഭ്യർഥനകളും അവതരിപ്പിച്ചു പാസാക്കിയാണ് ഇന്നലെ സഭ പിരിഞ്ഞത്.
ഇനി വകുപ്പു തിരിച്ചുള്ള ചർച്ചയാണു നടക്കാനുള്ളത്. 23നു സഭ പുനരാരംഭിക്കുന്ന ദിവസം സർക്കാർ ബിസിനസിനായി നീക്കിവച്ചിരിക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച ഉപധനാഭ്യർഥനയുടെ ധനവിനിയോഗബില്ലും പാസാക്കും. 24 മുതലാണ് വകുപ്പുതിരിച്ചുള്ള ചർച്ച ആരംഭിക്കുന്നത്.
നിലവിലുള്ള ഷെഡ്യൂൾ പ്രകാരം സമ്മേളനം മാർച്ച് 26നാണ് അവസാനിക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനു മുന്പു തന്നെ വരുമെന്നാണു കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇന്ന് കാസർഗോഡു നിന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ പുതുയുഗയാത്ര ആരംഭിക്കുകയാണ്. മാർച്ച് ആറിനു തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്.
എൽഡിഎഫിലാകട്ടെ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം തലത്തിൽ വികസന യാത്രകൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എംഎൽഎമാർക്കും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനാണു താത്പര്യം. ഈ സാഹചര്യത്തിൽ 23നു പുനരാരംഭിക്കുന്ന സമ്മേളനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിയാനാണു സാധ്യത.
Tags : Legislative Assembly Niyamasabha adjourned