കോട്ടയം: തെക്കൻ-മധ്യ കേരളത്തിലെ ഏഴ് ജില്ലകളിൽ പോളിംഗ് അവസാനിച്ചതോടെ മുന്നണികൾ കൂട്ടലും കിഴിക്കലും തുടങ്ങി. പോളിംഗ് കുറഞ്ഞതും കൂടിയതും തങ്ങൾക്ക് നേട്ടമാകുമെന്ന അവകാശവാദവുമായി നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു.
കഴിഞ്ഞ ഒരു മാസമായി വോട്ടു തേടിയുള്ള നെട്ടോട്ടത്തിനൊടുവിൽ ചൊവ്വാഴ്ച വൈകുന്നേരം അവസാന വോട്ടും മെഷീനിൽ കുത്തി പച്ച തെളിഞ്ഞതോടെ ഒരു ദീർഘനിശ്വാസമാണ് സ്ഥാനാർഥികൾക്കും അണികൾക്കും. യുദ്ധം കഴിഞ്ഞ പ്രതീതി. വീടുകയറിയും കോർണർ യോഗങ്ങളിൽ പങ്കെടുത്തും കുടുംബയോഗങ്ങൾ നടത്തിയും കാടിളക്കിയ പ്രചാരണമാണ് നടന്നത്. ഇത്ര നാളെത്തെ തീവ്ര പ്രവർത്തനങ്ങൾക്ക് ഫലമുണ്ടായോ എന്നറിയാൻ ഇനി മൂന്നുനാൾ കാക്കണം.
തൊഴിലും ബിസിനസും ഉപേക്ഷിച്ച് പ്രചാരണത്തിനിറങ്ങിയ സ്ഥാനാർഥികൾ തങ്ങളുടെ തൊഴിലിടങ്ങളിൽ സജീവമാകാനുള്ള നീക്കത്തിലാണ്. തങ്ങളെ സഹായിച്ചവർക്ക് സമൂഹമാധ്യമങ്ങൾ വഴി നന്ദി അർപ്പിച്ചുള്ള പോസ്റ്റുകളും ചില സ്ഥാനാർഥികൾ ഇട്ടുതുടങ്ങി.
വാർഡുകളിൽ സ്ഥാപിച്ച പ്രചാരണ ഫ്ലക്സുകളും പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാൻ അണികൾക്കൊപ്പം ഇന്നു മുതൽ രംഗത്ത് ഇറങ്ങുമെന്നും ചില സ്ഥാനാർഥികൾ വ്യക്തമാക്കി. ബന്ധുവീടുകളും അയൽപക്കങ്ങളും സന്ദർശിച്ച് നന്ദി പറയാൻ ഇനി സമയം കണ്ടെത്തുമെന്നും ചിലർ പറഞ്ഞു.
അതേസമയം വടക്കൻ ജില്ലകളിൽ വോട്ടുറപ്പിക്കാനുള്ള അവസാന റൗണ്ട് ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. ചൊവ്വാഴ്ച കൊട്ടിക്കലാശം കഴിഞ്ഞതോടെ ഇന്ന് പുലർച്ചെ മുതൽ എല്ലാവരും നിശബ്ദ പ്രചരണത്തിലാണ്.
വടക്കോട്ടുള്ള ഏഴു ജില്ലകളിലെ 1.53 കോടി വോട്ടർമാരാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർമാരാണ് വ്യാഴാഴ്ച വിധിയെഴുന്നത്.
470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപറേഷൻ എന്നിവിടങ്ങളിലാണ് വോട്ടിംഗ്. 12,391 വാർഡുകളിലായി 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18,974 പുരുഷന്മാരും 20,020 സ്ത്രീകളും.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 72.47 ലക്ഷം പുരുഷന്മാരും 80.92 ലക്ഷം സ്ത്രീകളുമാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ. രണ്ടാം ഘട്ടത്തിലാണ് പ്രശ്നബാധിത ബൂത്തുകളും ഏറെയുള്ളത്. 2,055 പ്രശ്നബാധിത ബൂത്തുകളാണ് ഏഴു ജില്ലകളിലായുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും കണ്ണൂർ ജില്ലയിലാണ്.
ആദ്യഘട്ടത്തെ അപേക്ഷിച്ച് മലബാർ ഭാഗത്തേക്ക് മികച്ച പോളിംഗ് ഉണ്ടാകുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിക്കുന്നത്. വിജയം ആവർത്തിക്കുമെന്ന് എൽഡിഎഫും പിടിച്ചടക്കുമെന്ന് യുഡിഎഫും ശക്തമായ സാന്നിധ്യമാകുമെന്ന് എൻഡിഎയും കണക്കുകൂട്ടുന്നു.
Tags : local body election polling candi candidate