തിരുനാവായയിലെ മഹാമാഘ മഹോത്സവത്തില്‍ നിളാ ആരതി ദര്‍ശിക്കാന്‍ എത്തിയ ഭക്തർ.
തിരുനാവായ: ഭാരതപ്പുഴയുടെ ഇരുകരകളിലായി നടന്ന ദിവസങ്ങള്‍ നീണ്ടുനിന്ന മഹാമാഘ മഹോത്സവത്തിന് അമൃത സ്‌നാനത്തോടെ ഇന്നു കൊടിയിറങ്ങും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്‍റെ സമാപനം കുറിക്കുന്നത്.
സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ എട്ട് മുതല്‍ ആരതി ഘാട്ടില്‍ തുടങ്ങി. നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും നിരവധി ഭക്തജനങ്ങളും സ്‌നാനത്തില്‍ അണിനിരക്കും. വൈകിട്ട് നടക്കുന്ന നിള ആരതിയോടെ തിരുനാവായയിലെയും തവനൂരിലും നടക്കുന്ന മാഘമക മഹോത്സവത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
പിന്നീട് ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സംന്യാസിവര്യന്മാര്‍ക്കു സമൃദ്ധമായ അന്നദാനം നടത്തുന്ന ചടങ്ങിന് ആത്മീയ പ്രാധാന്യമുള്ളതുകൊണ്ട് ഭക്തജനങ്ങളും പങ്കുചേരും. ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണ് 'പംഗത്'. - രാജാവും സാധാരണക്കാരനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന സങ്കല്‍പ്പമാണിത്. എല്ലാവരും നിലത്ത് ഒരേ നിരയില്‍ ഇരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കും. തുടര്‍ന്ന് നിളാ ആരതി നടക്കും. തവനൂര്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്‍റെ സമാപന ദിവസം അമൃത സ്‌നാനത്തിനു ശേഷം ത്രിമൂര്‍ത്തി സംഗമ സ്ഥലത്ത് ലക്ഷദീപ സമര്‍പ്പണവും മഹാ ആരതിയും നടക്കും.
മേളയുടെ ഭാഗമായി കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടന്ന കലാര്‍പ്പണം ശ്രദ്ധേയമായി. വാദ്യവും കഥകളിയും സംഗീതവും നൃത്തവുമടക്കം വളര്‍ന്നു വികസിച്ചനിളയുടെ തീരങ്ങളിലെ കലാകേന്ദ്രങ്ങളുടെ പാരമ്പര്യത്തിനനുസരിച്ച കലാപരിപാടികളാണ് മാഘ മഹ വേദിയില്‍ അരങ്ങേറിയത്.തിരുനാവായ, തവനൂര്‍ എന്നിവിടങ്ങളിലെ രണ്ട് വേദികളിലായി നടന്ന കലാസാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തത് കേരളം, തമിഴ്‌നാട്, കർണടക സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരായിരുന്നു.
Tags : Maha Magha festival Nila Aarti thirunavaya pilgrims