കല്യോട്ട് (കാസര്‍ഗോഡ്): മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിനോട് കൂറില്ലാത്തയാളാണെന്നും നിര്‍ണായകഘട്ടങ്ങളില്‍ പാര്‍ട്ടിയെ പിന്നില്‍നിന്ന് കുത്തുന്ന കട്ടപ്പയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.
കല്യോട്ട് നടന്ന ഏഴാമത് ശരത്ലാല്-കൃപേഷ് രക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് മണിശങ്കര്‍ അയ്യര്‍ വരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു.
എന്നാല്‍ അദ്ദേഹം വന്നുവെന്നു മാത്രമല്ല പിണറായി വിജയന് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് കൃപേഷും ശരത്ലാലും പോലുള്ള ചെറുപ്പക്കാര്‍ക്ക് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്.
ഈ സര്‍ക്കാരാണ് നികുതി പണം ഉപയോഗിച്ചുകൊണ്ട് ആ കേസില്‍നിന്ന് സിബിഐ അന്വേഷണത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരിക സമീപനങ്ങളെയോ വിഷയങ്ങളെയോ മനസിലാക്കാതെയാണ് മണിശങ്കര്‍ അയ്യരെ പോലുള്ള ആളുകള്‍ ഇവിടെവന്ന് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലായാലും 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കാലഘട്ടത്തിലായാലും ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പലപ്പോഴും ബിജെപിക്ക് ഗുണകരമായി മാറുകയാണ് ചെയ്തത്. ഇന്ന് കേരളത്തിൽ വന്ന് സിപിഎമ്മിന് അനുകൂലമായും രാജ്യത്ത് ബജെപിക്ക് അനുകൂലമായും പ്രസ്താവനകള്‍ നടത്തുന്ന ഒരു ഡബിള്‍ ഏജന്റ് ആയിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
പാര്‍ട്ടിക്കാരായ പ്രതികള്‍ക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഈ സര്‍ക്കാര്‍ വാരിക്കോരി പരോള്‍ നല്‍കുന്നത്. സിപിഎം രക്തസാക്ഷി ഫണ്ട് ഉപയോഗിക്കുന്നത് പരോളിലിറങ്ങിയ പ്രതികള്‍ക്ക് പോക്കറ്റ് മണി നല്‍കാനാണ്. അല്ലെങ്കില്‍ കൊലപാതകം ആരാണ് നിര്‍ദേശം നല്‍കിയതെന്ന കാര്യം വെളിപ്പെടുത്തുമോയെന്ന ഭയമാണ് സിപിഎം നേതൃത്വത്തെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എ. ഗോവിന്ദന് നായര്‍, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്, രാജന് പെരിയ, ബാലകൃഷ്ണന് പെരിയ, ധന്യ സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്, ബി.പി. പ്രദീപ്കുമാര്‍, എം.സി. പ്രഭാകരന്, ഗീത കൃഷ്ണന്, ഹരീഷ് പി. നായര്‍, ജോമോന് ജോസ്, പി.വി. സുരേഷ്, കെ. ഭക്തവത്സലന്, കാര്ത്തികേയന് പെരിയ, ശാന്തമ്മ ഫിലിപ്പ്, തോമസ് മാത്യു, ഷാലറ്റ് പിന്റോ, ടി.എം. ഷാഹിദ്, കെ.സത്യനാരായണന്, കൃഷ്ണന്, എം.കെ. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
Tags : Mani Shankar Aiyar congress oj janeesh kasargodu