കോട്ടയം: കോട്ടയം അതിരൂപതയുടെ ദ്വിതീയ മെത്രാനും തിരുഹൃദയദാസ സമൂഹത്തിന്റെ സ്ഥാപകനുമായ മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ ദിവംഗതനായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. മാർ ചൂളപ്പറമ്പിലിന്റെ ദീര്‍ഘവീക്ഷണവും അദ്ദേഹം നടപ്പിലാക്കിയ കര്‍മപരിപാടികളുമാണ് കോട്ടയം രൂപതയുടെയും ക്നാനായ സമുദായത്തിന്റെയും വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്.
പുനരൈക്യ പ്രസ്ഥാനത്തിലൂടെ ക്നാനായ യാക്കോബായ സഭയില്‍നിന്ന് അനേകരെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയത് മാർ ചൂളപ്പറമ്പിലാണ്. അതുവഴി കോട്ടയം അതിരൂപതയില്‍ സീറോ മലങ്കര റീത്ത് അനുവദിച്ചുകിട്ടി. പുനരൈക്യപ്പെട്ടവര്ക്ക് തങ്ങളുടെ ആരാധനാക്രമം നിലനിര്‍ത്താനും അത് പാലിക്കാനും സാധിക്കുന്നു.
ക്നാനായര്‍ക്ക് മലബാറിലേക്ക് കുടിയേറ്റത്തിനു നേതൃത്വം നല്‍കിയത് മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലാണ്. രാജപുരം, മടമ്പം, റാണിപുരം എന്നിവിടങ്ങളിലേക്ക് കുടിയേറി പാര്‍ക്കാന്‍ പിതാവ് അവസരമൊരുക്കി.
ക്നാനായ പുരുഷന്മാരില് സന്യാസജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്യാസ ഭവനം ഉണ്ടാകണമെന്ന മാര്‍ മാത്യു മാക്കിലിന്റെ സ്വപ്നം സാക്ഷാത്കരിച്ചത് മാർ ചൂളപ്പറമ്പിലിലൂടെയാണ്. ചെങ്ങളം കാട്ടുക്കുന്ന് കേന്ദ്രമാക്കി 1921ല്‍ സന്യാസ ഭവനത്തിന് തുടക്കം കുറിച്ച് ഏഴു പേര് അംഗങ്ങളായി ചേര്‍ന്നു. 1930 ജനുവരിയില്‍ തിരുഹൃദയദാസ സമൂഹത്തിന്റെ ഔദ്യോഗിക ഭവനം സ്ഥാപിച്ചു.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനും മലബാര്‍ കുടിയേറ്റത്തിനും പിതാവിന് ശക്തമായ പിന്തുണ നല്‍കിയത് തിരുഹൃദയദാസ സമൂഹത്തിലെ അംഗങ്ങളാണ്. മലബാര്‍ കുടിയേറ്റത്തില്‍ ജനങ്ങളോടൊപ്പം ജീവിച്ച് ഒപ്പം നിന്ന വൈദികര്‍ തിരുഹൃദയ ദാസന്മാരായിരുന്നു. തിരുഹൃദയക്കുന്ന് ആശ്രമത്തില്‍ ഇന്ന് 103 വൈദികരും മുപ്പതിലേറെ വൈദിക വിദ്യാര്‍ഥികളും ഉണ്ട്. ഈ സമൂഹം കേരളത്തില്‍ മാത്രമല്ല വടക്കേ ഇന്ത്യയിലും വിവിധ വിദേശരാജ്യങ്ങളും സേവനമനുഷ്ഠിക്കുന്നു.
പിതാവിന്റെ സ്വര്‍ഗപ്രാപ്തിയുടെ 75-ാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീളുന്ന കര്‍മപരിപാടികളാണ് നടപ്പിലാക്കിവരുന്നത്. ഇതിന്റെ ഭാഗമായി മലബാര്‍ കുടിയേറ്റത്തിന് വഹിച്ച പങ്ക് അനുസ്മരിച്ച് കള്ളാര്‍ തിരുഹൃദയ ധ്യാനാശ്രമത്തില്‍ രാജപുരം ഫൊറോനയിലെ ഇടവക പ്രതിനിധികളെ ഉള്‍പ്പെടുത്തി 2025 നവംബര്‍ ഒന്നിന് അനുസ്മരണം നടത്തി. 2026 ജനുവരി എട്ടിന് പിതാവിന്റെ ചരമദിനത്തില്‍ അദ്ദേഹം പുനരൈക്യപ്രസ്ഥാനത്തിനു നല്കിയ സംഭാവനകളെ അനുസ്മരിച്ചു.
2025 ഒക്ടോബര്‍ 23ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ Dilexit Nos എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കി തിരുഹൃദയദാസ സമൂഹം സംഘടിപ്പിച്ച സിമ്പോസിയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്കി.
നാളെ തിരുഹൃദയക്കുന്നില്‍ നടക്കുന്ന 75-ാം ചരമ വാര്‍ഷിക സമാപനത്തില്‍ രാവിലെ 10ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് മാര്‍ ചൂളപ്പറമ്പില്‍ അനുസ്മരണം നടത്തും.
11.30ന് സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും. വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടിൽ, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെന്റ് ജോസഫ്സ് സന്യാസിനി സമൂഹം മദർ ജനറാൾ സിസ്റ്റർ അനിത എന്നിവർ പ്രസംഗിക്കും.
Tags : Mar Alexander Chulaparmbil death anniversary Commemoration