കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പ തുക അർഹരായ ഗുണഭോക്താക്കൾക്ക് നൽകാതെ ഉയർന്ന പലിശയ്ക്ക് മറിച്ചു നൽകി കോടികളുടെ തട്ടിപ്പ് നടത്തി എന്നതാണ് കേസ്.
കേസിൽ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശനോട് ഹാജരാകാൻ വിജിലൻസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വായ്പാ വിതരണത്തിലെ ക്രമക്കേടുകൾ, പലിശ നിരക്കിലെ മാറ്റങ്ങൾ, ഗുണഭോക്താക്കളുടെ പട്ടികയിലെ അവ്യക്തത എന്നിവയെക്കുറിച്ചാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്.
ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന വെള്ളാപ്പള്ളി, താൻ അന്വേഷണവുമായി സഹകരിച്ചുവെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. എസ്എൻഡിപി യോഗത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്രോഫിനാൻസ് അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വർഷങ്ങളായി തുടരുന്ന ഈ കേസിൽ പല ഘട്ടങ്ങളിലായി അന്വേഷണം നടന്നു വരികയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ സാമുദായിക സംഘടനകളിലൊന്നായ എസ്എൻഡിപി യോഗത്തിന്റെ അമരക്കാരനെ അഴിമതിക്കേസിൽ ചോദ്യം ചെയ്തത് കേരള രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ ചർച്ചയായിട്ടുണ്ട്.
Tags : Vellappally Vigilance