തൃശൂർ: വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ പൂർണമായി തള്ളാതെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സജി ചെറിയാൻ അത്തരമൊരു പ്രസ്താവന നടത്താൻ സാധ്യത കുറവാണെന്നും വാർത്തകൾ തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും സജി ചെറിയാന്റെ ഭാഗംകൂടി കേട്ടശേഷം വിഷയം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വർഗീയതയെ പ്രോത്സാഹിപ്പിച്ച് വോട്ടുപിടിക്കുന്ന നയം ഇടതുപക്ഷത്തിനില്ല. ഒരു പഞ്ചായത്തോ കോർപറേഷനോ കിട്ടാൻവേണ്ടി നിലവിലെ നയങ്ങളിൽ മാറ്റംവരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ മന്ത്രി കടുത്ത വിമർശനമുന്നയിച്ചു. ഒരുവശത്ത് ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുകയും മറുവശത്ത് ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നവർ വർഗീയതയ്ക്ക് എതിരാണെന്നു പറയുന്നതു ജനം വിശ്വസിക്കില്ല.
എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകൾക്കു മഹത്തായ പാരമ്പര്യമുണ്ടെന്നും സാമുദായിക സംഘടനകളെ രാഷ്ട്രീയനേതാക്കൾ ഭീഷണിപ്പെടുത്തുന്നതു ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻതന്നെ എൽഡിഎഫിനെ നയിക്കും. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിയിലോ മുന്നണിയിലോ യാതൊരു തർക്കവുമില്ല. 110 സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരും. പ്രകടനപത്രികയിലെ 98 ശതമാനം കാര്യങ്ങളും നടപ്പാക്കിയ സർക്കാരിനെ ജനങ്ങൾ വീണ്ടും തുണയ്ക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Tags : Minister Sivankutty Saji Cherian communalism LDF