തൃശൂർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തെ തുടർന്നു മരിച്ച ഇതരസംസ്ഥാന തൊഴിലാളി രാംനാരായണൻ ഭയ്യാരുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായി. ഇന്നു രാവിലെ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ തൃശൂർ കളക്ട്രേറ്റിൽ രാംനാരായണന്റെ ഭാര്യയടക്കമുള്ള ബന്ധുക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകാൻ ശ്രമിച്ചപ്പോൾ, നീതി കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു രാംനാരായണന്റെ ബന്ധുക്കൾ വ്യക്തമായിരുന്നു. തുടർന്നാണ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ബന്ധുക്കളുമായി ചർച്ച നടത്തിയത്.
കേസിലെ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നുമാണു ബന്ധുക്കൾ ആവശ്യപ്പെട്ടത്. എന്നാൽ തുക സംബന്ധിച്ചു തീരുമാനമായിട്ടില്ല. കുടുംബത്തിനു പത്തുലക്ഷത്തിൽ കുറയാത്ത തുക നല്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
രാംനാരായണൻ ദളിത് വിഭാഗത്തിൽപ്പെടുന്നയാളായതിനാൽ കുറ്റവാളികൾക്കെതിരേ എസ്സി, എസ്ടി വകുപ്പും ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നുമാണ് ഭാര്യയും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
അഞ്ചു ദിവസം മുന്പാണു ഛത്തിസ്ഗഢ് സ്വദേശി രാമനാരായണൻ ഭയ്യാർ എന്ന 31കാരൻ വാളയാർ പുതുശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്ത് തൊഴിൽ തേടിയെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനത്തെ തുടർന്ന് ചോരതുപ്പിയാണ് ഇയാൾ മരിച്ചത്. മർദനത്തെ തുടർന്ന് കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ശരീരത്തിന്റെ പല ഭാഗങ്ങളിലുണ്ടായ മുറിവുകളിൽനിന്ന് രക്തം വാർന്നാണു മരണം സംഭവിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായ മർദനത്തിന് ഇരയായെന്നും അടികിട്ടാത്ത ഭാഗങ്ങൾ ശരീരത്തിൽ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാളയാർ പോലീസ് അന്വേഷണം ആരംഭിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Tags : Mob-lynching Ram Narayan Murder Crime Palakkad