Kerala
പാലക്കാട്: നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ 9.30ന് പാലക്കാട് ആലത്തൂർ പാടൂരിന് സമീപമുണ്ടായ അപകടത്തിൽ പുതുക്കോട് തിരുവട പൊറ്റ ഹക്കിമിന്റെ മകൻ അനസ് ആണ് മരിച്ചത്.
അപകടത്തിൽ പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് എതിർദിശയിൽ നിന്ന് വരുകയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസിന്റെ ജീവൻ രക്ഷിക്കാനായില്ല. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകർഷകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലങ്കോട് ബംഗ്ലാമേട് സ്വദേശി ജോബിന് നേരെയാണ് ആക്രമണമുണ്ടായത്. കൊഴിഞ്ഞാമ്പാറ സിപി ചള്ള സ്വദേശി ദീപേഷ് ആണ് ജോബിനെ ആക്രമിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം. പണം കടം കൊടുക്കാത്തതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സിപി ചള്ളയിൽ സ്ഥലം പാട്ടത്തിനെടുത്ത് മത്സ്യകൃഷി നടത്തി വരികയായിരുന്നു ജോബിൻ.
ജോബിനോട് ദീപേഷ് പണം കടം ചോദിച്ചിരുന്നു. പണം നൽകാത്തതിനെ തുടർന്ന് ദീപേഷ് ജോബിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ജോബിൻ കൊഴിഞ്ഞാമ്പാറ അത്താണിയിലെ ആശുപത്രി ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ദീപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കും. ജോബിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
പാലക്കാട്: കാണാതായ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തിരുവിഴാംകുന്ന് മുണ്ടക്കുന്ന് ചക്കംതൊടി അബ്ദു സലാം ( 49) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മുതൽ അബ്ദു സലാമിനെ കാണാനില്ലായിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കുളത്തിൽ അബ്ദു സലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയെന്ന കേസിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീർ(57) ആണ് പിടിയിലായത്. ഷൊർണൂർ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പോലീസ് ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇവിടേക്ക് ഇടപാടുകാരെ എത്തിച്ച എട്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബംഗുളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരാണ് പിടിയിലായത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലോഡ്ജിൽ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവയ്ക്കുന്നതാണ് ലോഡ്ജിലെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ ബഷീർ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ പാലക്കയം സ്വദേശി കൃഷ്ണൻകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി കിടന്നുറങ്ങിയ യുവാവ് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, മരണത്തിൽ ദുരൂഹതകളില്ലെന്ന് കല്ലടിക്കോട് പോലീസ് അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി.
Kerala
പാലക്കാട്: ലോണ്‍ ആപ്പില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നു പരാതി. ചിറ്റൂര്‍ മേനോന്‍പാറ നല്ലുവീട്ടുചള്ളയില് പരേതനായ ശിവന്റെ മകന് എസ്. അജീഷ് (37) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്.
റൂബിക് മണി എന്ന ആപ്പിന്റെ പേരിലാണു ഭീഷണി വന്നതെന്നു കുടുംബം ആരോപിച്ചു. ലോണ്‍ ആപ്പില്‍ തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.
തിരിച്ചടവ് വൈകിയതോടെ പല നമ്പറുകളില്‍നിന്നും ഭീഷണികോളുകളും മെസേജുകളും വരാന്‍ തുടങ്ങി. ജോലിസ്ഥലത്തു വരും, ബന്ധുക്കളെ അറിയിക്കും, അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കും തുടങ്ങിയ സന്ദേശങ്ങളാണ് അജീഷിനു വന്നത്. ഇതില്‍ ഭയന്ന അജീഷ് തിങ്കളാഴ്ച ജീവനൊടുക്കുകയായിരുന്നുവെന്നു സഹോദരന് സുജീഷ് പറഞ്ഞു.
എല്ലാ ആഴ്ചയും ആയിരം രൂപവച്ച് അടയ്ക്കണമെന്ന നിബന്ധനയിലാണ് അജീഷ് 6,000 രൂപ ലോണെടുത്തത്. തിരിച്ചടവ് വൈകി. മാത്രമല്ല അജീഷിന്റെ ഫോണിലെ കോണ്ടാക്ടുകള് മുഴുവനും അവര്‍ എടുത്തിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട് യുവാവിന് അയയ്ക്കുകയും ചെയ്തു. അജീഷ് ആത്മഹത്യചെയ്യാനുള്ള കാരണം സംബന്ധിച്ചു ബന്ധുക്കള്‍ക്ക് അറിവില്ലായിരുന്നു. തുടര്‍ന്നും ഭീഷണിസന്ദേശങ്ങളും അശ്ലീലദൃശ്യങ്ങളും വന്നതോടെയാണ് ബന്ധുക്കള്‍ക്കു സംഭവം മനസിലായത്. ഇതോടെ പോലീസിൽ പരാതി നല്‍കുകയായിരുന്നു.
അനധികൃത ലോണ്‍ ആപ്പ് ഉടമകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇനി ആര്‍ക്കും ഈ ഗതി വരരുതെന്നും അജീഷിന്റെ കുടുംബം പറഞ്ഞു.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിനു സ്ഥലം കത്തിനശിച്ചു.
വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. രാത്രിയിലും തീ പടർന്നുകൊണ്ടിരിക്കുകയാണ്.
Kerala
പാലക്കാട്: വാളയാറിൽ ഏഴു വയസുകാരനെ അയൽവാസി വീടുകയറി അക്രമിച്ചെന്ന് പരാതി. ഒരുമിച്ചിരുന്ന് സ്കൂൾ വാനിനുള്ളിൽ മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ വാനിന്റെ സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണം.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ കിഴക്കേ അട്ടപ്പള്ളം സ്വദേശി ഉണ്ണികൃഷ്ണനെതിരെ വാളയാർ പോലീസ് കേസെടുത്തിട്ടുണ്ട്. മുഖത്തും കവിളിലും അടിയേറ്റ രണ്ടാം ക്ലാസ് വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂൾ വിട്ട് വീട്ടിലെത്തിയ ഏഴു വയസുകാരൻ ആരോടും മിണ്ടാതെ മുറിയിലേക്കു കടന്നുപോയെന്നും കുട്ടി പരിഭ്രമത്തിലായിരുന്നെന്നും മാതാപിതാക്കൾ പറയുന്നു. പിന്നാലെ വീടിനുള്ളിലേക്ക് കടന്നുകയറി ഉണ്ണികൃഷ്ണൻ കുട്ടിയെ മർദിക്കുകയായിരുന്നു.
കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ അഴുക്കുചാലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50) ആണ് മരിച്ചത്. പാലക്കാട് പുവത്താണി പള്ളിക്കുന്നിലാണ് അപകടം.
ക്ഷേത്ര ദർശനത്തിനായി പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. ഓട്ടോറിക്ഷയിലെ മൂന്നു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Kerala
പാലക്കാട് : പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത് ആണ് (30) മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് ഭാഗത്ത് വച്ചായിരുന്നു അപകടം.
രാത്രി 10:45ഓടെ കാഞ്ഞിക്കുളം വളവിലായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. മറ്റൊരാളെ മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിനാണ് ഗുരുതര പരിക്കേറ്റത്.
Kerala
പാലക്കാട്: പാലക്കാട് സംസ്ഥാന പാതയിൽ ബൈക്കിൽ ലോറി തട്ടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം തിരുവാഴിയോട് പരാവൂർ അഞ്ചിലത്ത് സുരേഷ് (40) ആണ് മരിച്ചത്.
വൈകുന്നേരം ഏഴോടെ ആയിരുന്നു അപകടം നടന്നത്. മുണ്ടൂർ - തൂതപാതയിൽ തിരുവഴിയോട് വച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു സുരേഷ്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു.
അപകടത്തെ തുടർന്ന് നിലത്ത് വീണ സുരേഷിന്റെ ദേഹത്ത് ലോറിയുടെ ടയർ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ സുരേഷ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
പാലക്കാട്: ഒരു കിലോയോളം ഹാഷിഷുമായി മൂന്ന് യുവാക്കള്‍ പാലക്കാട്ട് പിടിയില്‍. പാലക്കാട് പറക്കുന്നം സ്വദേശി ശരീഫ്, കല്ലേക്കാട് സ്വദേശി ലിബിന്, മലപ്പുറം വൈലത്തൂര്‍ സ്വദേശി ജമാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയത്.
Kerala
പാലക്കാട്: സ്വർണമെന്ന് കരുതി മോഷ്ടാക്കൾ കവർന്നത് മുക്കുപണ്ടം. പാലക്കാട് പരുതൂരിലാണ് സംഭവം.
കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ ഗ്രില്ല് തകർത്തായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. മോഷ്ടാക്കൾ എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മുജീബ് റഹ്മാൻ തൃത്താല പോലീസിൽ പരാതി നൽകി.
Kerala
പാലക്കാട്: അട്ടപ്പാടി അഗളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സിപിഎം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയാണ് പരാതി നൽകിയത്.
കൂറുമാറി എൽഡിഎഫ് പിന്തുണയിൽ അഗളി പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസ് അംഗം എൻ.കെ. മഞ്ജു ബിനു രാജിവച്ചു. ഇതേ തുടർന്ന് വെള്ളിയാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് പരാതിയുമായി യുഡിഎഫ് പോലീസിനെ സമീപിച്ചിരിക്കുന്നത്. അംഗങ്ങളെ സിപിഎം നേതൃത്വം പണം നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. സിപിഎം ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതിയിലുണ്ട്.
21 അംഗ ഭരണസമിതിയിൽ യുഡിഎഫ് 10 സീറ്റുകൾ നേടിയിരുന്നു. എൽഡിഎഫ് ഒൻപത് സീറ്റുകളിൽ വിജയിച്ചപ്പോൾ ബിജെപി രണ്ട് സീറ്റുകൾ നേടിയിരുന്നു.
Kerala
പാലക്കാട്: പട്ടാമ്പി കുടലൂരിൽ ആക്രി ഗോഡൗൺ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ടയര്‍ കത്തിയതാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതിനാൽ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് ഷൊര്‍ണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും കൂടുതൽ അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. 50ൽ അധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. തീപിടുത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് ഇപ്പോഴും അഗ്നിശമന സേന തുടരുന്നുണ്ട്.
Kerala
പാലക്കാട്: പാലക്കാട് വാടാനാംകുറുശിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പറക്കുന്നത്ത് രാധാകൃഷ്ണൻ(57) ആണ് മരിച്ചത്. രാധാകൃഷ്ണൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
വീട്ടിലെ അടുക്കള ഭാഗത്തോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാധാകൃഷ്ണനെ പുറത്തു കാണാത്തതിനെ തുടർന്ന് സമീപ വാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. ഷൊർണൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീറിന് പരാതി നൽകി ഡി.കെ. മുരളി എംഎൽഎ. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ അയോഗ്യനാക്കണമെന്നാണ് ആവശ്യം.
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീര്‍ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡി.കെ. മുരളി എംഎൽഎ പരാതി നൽകിയത്.
പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കർ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടർനടപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു.
വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോ എന്ന് ചോദിച്ച സ്പീക്കർ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കെഎസ്എഫ്ഇ ജീവനക്കാരി ഷഹനയാണ് മരിച്ചത്. പാലക്കാട് ചന്ദ്രനഗറിലാണ് അപകടമുണ്ടായത്. ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഷഹന.
ഇരു ചക്രവാഹനം തെന്നിയതോടെ ഷഹന നിലത്ത് വീണിരുന്നു. തുടർന്ന് പിന്നാലെ വന്ന ടോറസ് ലോറി ഷഹനയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവസ്ഥലത്തുവച്ച് തന്നെ യുവതി മരിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
പാലക്കാട്: ചിറ്റൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. പൊൽപ്പുള്ളി സ്വദേശി ശരത് (35) ആണ് മരിച്ചത്. പൊൽപ്പുള്ളി 6ാം വാർഡ് സ്ഥാനാർഥിയായിരുന്ന പ്രമോദ് കുമാർ ആണ് ആക്രമിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ പൊൽപ്പുള്ളി കെവിഎം സ്കൂളിന് മുന്നിലായിരുന്നു സംഭവം. പ്രമോദ് കുമാറിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട ശരത്. കുടുംബ പ്രശ്നത്തെ തുടർന്ന് ഉണ്ടായ വഴക്കിനൊടുവിലാണ് ആക്രമണമുണ്ടായത്.
വാക്കുതർക്കത്തിന് പിന്നാലെ പ്രമോദ് കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികളിറങ്ങി. ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
അയ്യപ്പൻ മലയിൽ ഇവ തീറ്റ തേടിയെത്തിയതാകാമെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി.
കരടികള്‍ ആക്രമണ സ്വഭാവമുള്ളതായിരുന്നില്ലെന്നും ഭക്ഷണം തേടി ഇറങ്ങിയതാവാമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചത്.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ കോടതി റിമാൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി അന്വേഷണ സംഘം. പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന പരിശോധനയിലാണ് ഫോൺ കണ്ടെത്തിയിരിക്കുന്നത്.
ഇന്ന് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്ന് ദിവസത്തേക്കാണ് കോടതി എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.
ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ മാങ്കൂട്ടത്തിൽ തയാറായിട്ടില്ല. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് എത്തിക്കുകയുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.
പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റ് വാങ്ങാൻ സമീപിച്ച ബിൽഡറുടെ മൊഴി രേഖപ്പെടുത്തും. നിലവിൽ എആര്‍ ക്യാമ്പിലേക്കാണ് രാഹുലിനെ എത്തിച്ചിരിക്കുന്നത്. പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് എസ്ഐടി അറിയിച്ചു.
അതേസമയം, രാഹുലിനെ കോടതിയിൽ എത്തിച്ചപ്പോൾ പുറത്ത് പ്രതിഷേധവുമായി ഡിവൈഎഫ്ഐ-യുവമോർച്ച പ്രവർത്തകർ സംഘടിച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് എത്തിച്ച തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിലും പ്രതിഷേധക്കാർ എത്തിയിരുന്നു.
Kerala
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ കണ്ടെത്തി.
ബിഹാറില്‍ നിന്നുള്ള 21 കുട്ടികളെയാണ് പaലീസ് കണ്ടെത്തിയത്. 10 മുതല്‍ 13 വയസgവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.
വിവേക് എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയതാണെന്ന് കുട്ടികള്‍ പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നെത്തിയതാണ് കുട്ടികളെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കൃത്യമായ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍, കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ പറഞ്ഞ സ്ഥാപനത്തെക്കുറിച്ചും രക്ഷിതാക്കളെ ബന്ധപ്പെടാനും പോലീസ് ശ്രമം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തി ജില്ലകൾക്കാണ് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട പോലീസ് എന്ന് റിപ്പോർട്ടുകൾ. രാത്രി 12.30ഓടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും ഉൾപ്പെടെ ആരോപിച്ച് ഒരു യുവതി നൽകിയ പരാതിയിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പരാതി ഇ-മെയിൽ വഴിയാണ് ലഭിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴിയെടുത്തതായും വിവരമുണ്ട്. രാഹുൽ ശനിയാഴ്ചയാണ് പാലക്കാടെത്തിയത്. എംഎൽഎ പാലക്കാട് എത്തിയതുമുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.
ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും വനിത പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടെയുള്ള എട്ടംഗ സംഘമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് വാഹനങ്ങളിലായാണ് പോലീസ് സംഘം ഹോട്ടലിലെത്തിയത്.
പാലക്കാട്ടെ ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം രാഹുൽ കെപിഎം ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിലെത്തിയ പോലീസ് സംഘം റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണ് രാഹുൽ താമസിച്ചിരുന്ന റൂമിലേക്ക് പോയത്.
ഈ സമയം പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാഹുലിനൊപ്പമുണ്ടായിരുന്നില്ല. ആദ്യം റൂമിൽ നിന്ന് പുറത്തിറങ്ങാൻ തയാറാകാതിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് പോലീസിന് വഴങ്ങുകയായിരുന്നു. അഭിഭാഷകനെ കാണാൻ സമയം അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പോലീസ് അതിന് സമ്മതിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത എംഎൽഎയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിലവിൽ സമാനമായ മൂന്ന് കേസുകളിൽ പ്രതിയാണ് രാഹുൽ.
ആദ്യ കേസിൽ ഹൈക്കോടതി എംഎൽഎയുടെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മണ്ഡലത്തിൽ വീണ്ടും സജീവമാകാനുള്ള മാങ്കൂട്ടത്തിലിന്റെ ശ്രമങ്ങൾക്കിടെയാണ് പുതിയ കേസിലെ പോലീസ് നടപടി.
Kerala
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ. നിലവിൽ എംഎൽഎയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് പുതിയൊരു കേസിലെന്നാണ് പുറത്തുവരുന്ന വിവരം. നഗരത്തിലെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
ഗർഭഛിദ്രവും ബലാത്സംഗവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇ മെയിൽ വഴി ലഭിച്ച പരാതിയിൽ അന്വേഷണസംഘം സ്ത്രീയുടെ മൊഴിയെടുത്തെന്നാണ് വിവരം. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രാഹുലിന്റെ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാതിരുന്ന സമയത്താണ് പോലീസെത്തി കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത എംഎൽഎയെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് പറഞ്ഞതെന്ന് രാഹുലിന്റെ പിഎ പറയുന്നത്.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെ ആലത്തൂർ സറ്റേഷനിൽ എത്തിച്ചിട്ടില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് എംഎൽഎ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു മാങ്കൂട്ടത്തിലിന്റെ താമസം.
Kerala
പാലക്കാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ (18)ആണ് മരിച്ചത്.
ജനുവരി 4ന് ആയിരുന്നു അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി 11.15ഓടെയാണ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്. നാട്ടുകൽ ഐഎൻഐസി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മുഹ്സിൻ.
Kerala
പാലക്കാട്: ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനെതിരെ പോസ്റ്റർ. ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്നും സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ടെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.
നേരത്തെയും തങ്കപ്പനെതിരെ പോസ്റ്ററുകൾ ഉയർന്നിരുന്നു. വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയായിരുന്നു പോസ്റ്ററുകൾ.
സ്ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡന്റ് പണം വാങ്ങിയെന്നും സ്ഥാനാർഥികൾ നാലാം സ്ഥാനത്തായെന്നുമായിരുന്നു ആരോപണം. എ. തങ്കപ്പൻ രാജിവയ്ക്കണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.
Kerala
പാലക്കാട്: സിപിഎം നേതാവ് എ.കെ. ബാലനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ല കമ്മിറ്റി. അബദ്ധ പ്രസ്താവനകൾ നടത്തി എ.കെ.ബാലൻ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.
എ.കെ.ബാലൻ വായ തുറന്നാൽ പാർട്ടിക്ക് വോട്ട് നഷ്ടമാകുമെന്നും, ചുമതലയില്ലാത്ത ബാലൻ എന്തിനാണ് മാധ്യമങ്ങളെ കാണുന്നതെന്നും യോഗത്തിൽ ജില്ല കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകൾ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്നും യോഗം വിലയിരുത്തി.
മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവനകൾ തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു ചുമതലയും ഇല്ലാത്ത വ്യക്തി എന്തിനാണ് മാധ്യമങ്ങളെ കാണുന്നത്. മുൻ കേന്ദ്ര കമ്മിറ്റി അംഗം എന്നു പറഞ്ഞാണ് മാധ്യങ്ങളെ കാണുന്നത്. അങ്ങനൊരു പദവി പാർട്ടിയിൽ ഉണ്ടോയെന്നും ജില്ല കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
അതേസമയം കെടിഡിസി ചെയർമാൻ പി.കെ. ശശിയെ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ജില്ല കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. ശശി വർഗ വഞ്ചകനാണെന്നും ജില്ല കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എറണാകുളം ഡിസിസി ഓഫീസിലായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വ യോഗം ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിനെ കൊടുങ്ങല്ലൂരും, ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരും, ആറൻമുളയിൽ അബിൻ വർക്കിയെയും മത്സരിപ്പിക്കാൻ ആവശ്യപ്പെടുമ്പോൾ കെ.എം. അഭിജിത്തിനെ നാദാപുരത്തോ കൊയിലാണ്ടിയിലോ മത്സരിപ്പിക്കണമെന്നാണ് നിർദേശം.
ജിൻഷാദ് ജിന്നാസിനായി അരൂർ മണ്ഡലവും ജോമോൻ ജോസിന് തൃക്കരിപ്പൂരും ആവശ്യപ്പെടുമ്പോൾ ജയഘോഷിനെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം.
Kerala
പാലക്കാട്: സിപിഎം അട്ടപ്പാടി മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. വി.ആർ. രാമകൃഷ്ണനാണ് ബിജെപിയിൽ ചേർന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വി.ആർ. രാമകൃഷ്ണൻ അഗളി പഞ്ചായത്തിൽ സിപിഎം വിമതനായി മത്സരിച്ചിരുന്നു.
ഇതിനുപിന്നാലെ അഗളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ജംഷീർ ഫോണിലൂടെ വധഭീഷണി മുഴക്കിയത് ഏറെ വിവാദമായിരുന്നു. 12 വർഷം ജെല്ലിപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും രണ്ടു ടേമുകളിലായി ആറു വർഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയുമായിരുന്നു വി.ആർ. രാമകൃഷ്ണൻ.
അതേസമയം രാമൃഷ്ണനെ നാലര വർഷം മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. നാലരവർഷം മുൻപ് പാർട്ടി അംഗത്വം നൽകാതിരുന്നത് മുതൽ സിപിഎമ്മുമായി സഹകരിക്കുന്നില്ലെന്ന് രാമകൃഷ്ണനും അറിയിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സുരേന്ദ്രൻ ഇനി ആകെ മത്സരിക്കാനുള്ളത് പാലക്കാട് ജില്ലയിലാണ്. സുരേന്ദ്രൻ മത്സരിക്കാൻ പാലക്കാട് എത്തുകയാണെങ്കിൽ വരുന്ന അതേ ഹെലികൊപ്റ്ററിൽ തന്നെ തിരിച്ചുപൊകാമെന്നും സന്ദീപ് പറഞ്ഞു. പാലക്കാട് യുഡിഎഫിന്റെ മാത്രം മണ്ഡലമാണെന്നും സന്ദീപ് അവകാശപ്പെട്ടു.
പാലക്കാട് ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച വളരെ ദുര്‍ബലമാണെന്നും സന്ദീപ് പറഞ്ഞു. ഒരു പൊളിറ്റിക്കല്‍ ഫാമിലിയുടെ കൈയിലാണ് പാലക്കാട്ടെ ബിജെപിയെന്നും അതുകൊണ്ട് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടിന് വേണ്ടിയാണ് പാലക്കാടിനെ എ ക്ലാസ് മണ്ഡലമായി ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സീറ്റിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച സന്ദീപ് പാർട്ടി പറഞ്ഞാൽ
എവിടെയും മത്സരിക്കുമെന്നും വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും സന്ദീപ് പറഞ്ഞു. സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ ഉള്ളത് ദൗർബല്യമല്ല നേട്ടമാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: ജില്ലാ ആർടിഒ എൻഫോസ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000 തോളം രൂപയാണ് എംവിഡി അടയ്ക്കാനുള്ളത്.
ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. ഇതോടെ എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകൾ പുറപ്പെടുവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ.
നിലവിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിലാണ്. ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Kerala
പാലക്കാട്: തൃത്താലയിൽ വ്യായാമത്തിനായി വീടിനുള്ളിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. ആയിഷ ഹിഫ വട്ടേനാട് ജിവിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ഉയരം വർധിപ്പിക്കുന്നതിനുള്ള വ്യായാമത്തിനായി വീട്ടിലെ അടുക്കളയിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് കുട്ടി അപകടത്തിൽപെട്ടതെന്ന് കുടുംബം മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്തായിരുന്നു അപകടം.
ഈ സമയം കുട്ടിയുടെ മുത്തശിമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കയറിൽ കുരുങ്ങിയ നിലയിൽ ഹിഫയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. മറ്റ് ആരെങ്കിലും പാലക്കാട് നിന്നാൽ ജയിക്കുമോ എന്ന് ചോദിച്ചതിന് ജയിക്കും എന്ന മറുപടി മാത്രം ആണ് നൽകിയത് എന്നും പി.ജെ. കുര്യൻ വിശദീകരിച്ചു.
സീറ്റ് നൽകരുതെന്ന പ്രസ്താവനയിൽ കുര്യനെ നേരിട്ട് രാഹുൽ അതൃപ്തി അറിയിച്ചിരുന്നു. എൻഎസ്എസ് ആസ്ഥാനത്ത് വച്ചാണ് അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെയാണ് തിരുത്തുമായി കുര്യൻ രംഗത്തെത്തിയിരിക്കുന്നത്.
താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്നും ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കുമെന്നും കുര്യൻ പറഞ്ഞിരുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും പറഞ്ഞ അദ്ദേഹം ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും ആവശ്യപ്പെട്ടിരുന്നു.
'മത്സരിക്കാൻ യോഗ്യർ പാലക്കാട് തന്നെയുണ്ട്. യുവാക്കൾ വരുമ്പോൾ മാനദണ്ഡം വയ്ക്കണം. ഭാഷയും സൗന്ദര്യവും മാത്രം മതിയെന്ന് കരുതുന്ന ചില സ്ഥാനമോഹികളുണ്ട്. അവരെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും.'-പി. ജെ. കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.
Kerala
പാലക്കാട്: കൊടുമ്പിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. സുഹൃത്തുക്കളായ കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.
കൊടുമ്പ് ഓലശേരിയിൽ ഇന്ന് വൈകുന്നേരം ഏഴോടെയായിരുന്നു അപകടമുണ്ടായത്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് അതേ ഓട്ടോയിൽ ഇടിച്ച് മറിഞ്ഞാണ് അപകടം.
പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Kerala
അട്ടപ്പാടി: പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അടിമാലി ജോയി, മങ്ങാടൻകണ്ടി ജയൻ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
അഗളി മൂച്ചിക്കടവിൽ വീടിനോട് ചേർന്നുള്ള ഹോട്ടൽ എന്നെഴുതിയ താത്കാലിക കെട്ടിടത്തിനുള്ളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ചാരായവുമായി പ്രതികൾ പിടിയിലായത്.
ചാരായ വിൽപന നടത്താൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിമാലി ജോയി നിരവധി ചാരായ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Leader Page
2010 ഫെബ്രുവരി 10,14,18 തീയതികളില്‍ പെരുമാട്ടി പഞ്ചായത്ത് വണ്ടിത്താവളത്തെ നെടുമ്പള്ളത്ത് തുടര്‍ ഭൂചലനങ്ങളും വീടുകള്‍ വിണ്ടുകീറുകയും കിണറുകളില്‍ തിരയിളക്കവും അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 2.8, 2.9 രേഖപ്പെടുത്തിയ ഭൂചലനമാണെന്നു പിന്നീട് വെളിപ്പെട്ടു. തുടര്‍ന്ന് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അതീവജാഗ്രത വേണമെന്നു 2010 ഓഗസ്റ്റ് 10ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതിന്റെ തുടര്‍ച്ചയെന്നോണം ജില്ലയിലെ 24 വില്ലേജ് കേന്ദ്രങ്ങളില്‍ പ്രകൃതിദുരന്തം അറിയിക്കാനായി ഏര്‍ലി വാണിംഗ് സിസ്റ്റവും സ്ഥാപിച്ചു.
2000 ജൂലൈ 14ന് പറമ്പിക്കുളം ടോപ്സ്ലിപ്പില് പാറ ഉരുകി ഒലിച്ചതുപോലെ കാണപ്പെട്ടു. 2005 മേയ് ആറിനു വൈകുന്നേരം നാലിന് എലപ്പുള്ളി കാക്കത്തോട് ചങ്കുചക്രപ്പാറ ഭയങ്കര ശബ്ദത്തോടെ വിണ്ടുകീറി. മറ്റൊരു പ്രതിഭാസമാണ് നെല്ലിമേട് കമ്പാലത്തറ ഡാമില്‍ കാണപ്പെടുന്ന ലാവയ്ക്കു സമാനമായ കൂടിക്കിടക്കുന്ന കല്ലുകള്‍. പാലക്കാട്ട് കിഴക്കൻമേഖലയിൽ ജനുവരി- ഫെബ്രുവരിയോടെ വരൾച്ച തുടങ്ങും. പത്തുവർഷത്തിനിടെ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും ചൂടുകൂടിയ പ്രദേശങ്ങളിലൊന്നായി മാറി.
ഭൂഗർഭജല ചൂഷണം
കേരളത്തിൽതന്നെ കൂടിയ താപനിലയും വരൾച്ചയും രേഖപ്പെടുന്ന പ്രദേശമാണിന്ന് ചിറ്റൂർ കിഴക്കൻമേഖല. വരൾച്ച രൂക്ഷമാകുന്പോൾ പുറത്തു വരുന്നൊരു കണക്കുണ്ട്. ഒരുകിലോ നെല്ല് കൃഷിചെയ്ത് ഉത്പാദിപ്പിക്കാൻ ഏകദേശം 9000 ലിറ്റർ വെള്ളം ആവശ്യമാണ്.- അതാണത്രേ വരൾച്ചയ്ക്കു കാരണമാകുന്നത്. 1990 കാലഘട്ടം- ലോകരാഷ്ട്രങ്ങൾ ഭൂഗർഭജലം കണ്ടെത്താൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു തുടങ്ങിയ കാലം. അന്ന് രാജ്യത്തുതന്നെ ഏറ്റവുമധികം ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശമായിരുന്നു പാലക്കാടൻ ചുരം. പിന്നീട് വർഷങ്ങൾക്കകം സ്ഥിതിയാകെ മാറി. ഭൂഗർഭജലം ഏറ്റവുമധികം ചൂഷണം ചെയ്യപ്പെട്ട പ്രദേശമായി കിഴക്കൻമേഖല ഉൾപ്പെടുന്ന ഈ പ്രദേശംമാറി.
കേരളത്തിൽ ആദ്യമായി കുഴൽകിണർ കുഴിക്കുന്നതിനു സർക്കാർ നിയന്ത്രണം കൊണ്ടുവന്നതും ചിറ്റൂർ ബ്ലോക്കിൽ. ചിറ്റൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് എലപ്പുള്ളിയും പൊൽപ്പുള്ളിയുമെല്ലാം. കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ഏറ്റവു മധികം ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശം ഏറ്റവും കുറഞ്ഞ ഭൂഗർഭജലമുള്ള പ്രദേശമായി മാറുന്നതിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനം മാത്രമല്ലെന്നു വേണം വിലയിരുത്താൻ. അതിനു പിന്നിൽ മനുഷ്യന്റെ, സർക്കാരിന്റെ, അധികാരികകളുടെ കറുത്തകരങ്ങൾ കൂടിയുണ്ട്.
കിഴക്കൻമേഖലയുടെ ഭൂഗർഭജല ചൂഷണത്തിനു മറ്റൊരു കാരണംകൂടി കണ്ടെത്താം. 1992 മുതൽ 27 ചന്ദനഫാക്ടറികളാണ് മേഖലയിൽ പ്രവർത്തിച്ചത്. ചന്ദനക്കൊളളക്കാരെ നിയന്ത്രണത്തിലാക്കുംവരെ കന്പനികൾ ഏറെക്കാലം പ്രവർത്തിച്ചു. കന്പനികളിൽ എത്ര കുഴൽകിണറുകളുണ്ടായിരുന്നെന്നുപോലും പുറംലോകം അറിഞ്ഞില്ല. 1000 കിലോ ചന്ദനമുട്ടി സംസ്കരിച്ചാൽ 40 ലിറ്റർ തൈലമാണ് ലഭിക്കുക. ഒരുകിലോ ചന്ദനമുട്ടി തൈലമാക്കാൻ വേണ്ടതു 12,000 ലിറ്റർ വെള്ളം. കിഴക്കൻമേഖലയിൽ ചന്ദനഫാക്ടറികൾ കൊഴുത്തുതളിർത്തപ്പോൾ ഊറ്റിയെടുത്ത ഭൂഗർഭജലത്തിനു കണക്കില്ല.
ഇവിടെ നിലവിൽ നിയമമുണ്ട്
പാലക്കാട് ജില്ലയിലെ നാലു താലൂക്കുകളിൽ പ്രാബല്യത്തിലുള്ള ഒരു നിയമമുണ്ട്. ക്ഷീരകർഷകരടക്കമുള്ളവർ പശുവിനു തീറ്റപ്പുല്ലു കൃഷിചെയ്യാൻ അയ്യായിരം ലിറ്റർ ഭൂഗർഭജലം മാത്രമേ ഉപയോഗിക്കാവൂ എന്നാണത്. ചിറ്റൂർ, പാലക്കാട്, ആലത്തൂർ, മണ്ണാർക്കാട് താലൂക്കുകളിലാണ് ഈ പ്രത്യക്ഷനിയമം പ്രാബല്യത്തിലുള്ളത്. കഴിഞ്ഞ വർഷം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പഠനത്തിന്റെ ഭാഗമായാണ് ഈ നിയമം നിലവിൽവന്നത്. അതിതീവ്ര ഭൂഗർജല വിനിയോഗത്തിന്റെ പശ്ചാത്തലത്തിൽ ഹൈലി ഓവർ എക്സ്പ്ലോയിറ്റഡ് ഗ്രൗണ്ട് വാട്ടർ റെഡ് ബെൽറ്റ് പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ഈ തീരുമാനം. 2024 മാർച്ചിൽ നിയമം നിലവിൽവന്നെങ്കിലും കർഷകപ്രതിഷേധത്തെ തുടർന്ന് നിയമം രണ്ടു മാസം മരവിപ്പിച്ചു. പിന്നീടത് ഓഗസ്റ്റിൽ പുനഃസ്ഥാപിച്ചു.
കർഷകർ കൃഷിയിടത്തിൽ ഭൂഗർഭജല വിനിയോഗം കണക്കാക്കാൻ ഫ്ലോമീറ്ററുകൾ സ്ഥാപിച്ച് ഭരണകൂടത്തിനൊപ്പംനിന്നു. കർഷകരെ ബോധവത്കരിക്കാനും ജലശോഷണം കുറയ്ക്കാനും ഇവിടെ ശ്രദ്ധചെലുത്തിയ അധികാരികൾ പക്ഷെ, എലപ്പുള്ളി ബ്രൂവറി വിഷയത്തിൽ പ്രതികരിക്കുന്നില്ല. ഭൂഗർഭജലദൗർലഭ്യമുള്ള പ്രദേശമായ എലപ്പുള്ളിയിലാണ് ബ്രൂവറിക്കായി സർക്കാർ നേരിട്ട് രംഗത്തെത്തുന്നത്.
കർഷകർക്കുപോലും അയ്യായിരം ലിറ്റർമാത്രം വെള്ളമെടുക്കാൻ ഇവിടത്തെ നിയമം അനുശാസിക്കുന്പോൾ ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമൂറ്റുന്ന ബ്രൂവറി കന്പനികൾക്ക് എങ്ങനെ വെള്ളമെടുക്കാൻ നിയമം പരിരക്ഷ നൽകുമെന്ന ചോദ്യമുയരുന്നു. ഒരുകാര്യമുറപ്പാണ് നിയമമല്ല, നിയമപരിപാലകരാണ് ഇവിടത്തെ പ്രശ്നം.
എന്തിനാണ് പുതിയ നിയമം
ഭൂഗർഭജല ചൂഷണം സംബന്ധിച്ച് പുതിയ നിയമങ്ങളൊന്നും സർക്കാർ പാസാക്കേണ്ടതില്ല. നിർദേശങ്ങളല്ല, നിരവധി സർക്കാർ ഉത്തരവുകൾ ഇന്നു നിലവിലുണ്ട്. ജില്ലാ ദുരന്തനിവാരണ സേനയുടെ പഠനറിപ്പോർട്ടുകളെല്ലാം സർക്കാർ ഉത്തരവായി 2015ൽ പുറത്തിറങ്ങിയിട്ടുണ്ട്. പ്രത്യേകം ഓർക്കണം ഇതു പഠനറിപ്പോർട്ടുകളോ മുന്നറിയിപ്പുകളോ മാത്രമല്ല, സർക്കാർ ഉത്തരവുകളടങ്ങുന്ന 296 പേജ് പുസ്തകമാണ്. ജലദൗർലഭ്യം സംബന്ധിച്ച് കോടികൾ മുടക്കിയുള്ള പുതിയ സർക്കാർ പഠനങ്ങൾ ഇവിടെ ആവശ്യമില്ല. 2011 മുതൽ 14 വരെയുള്ള കാലയളവിൽ ഇവിടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതിൻപ്രകാരമാണ് അതിതീവ്ര ഗുരുതരമേഖലയായി പ്രഖ്യാപിച്ചതും.
പാലക്കാട് ജില്ലയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ- 2015 എന്ന 296 പേജ് പുസ്തകത്തിൽ ആസന്നമായ പ്രകൃതി ദുരന്തങ്ങളെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഡിസാസ്റ്റർ മാനേജ്മെന്റ് കലണ്ടറാണ് ഇതിൽ പ്രധാനം.
വരുംകാലങ്ങളിൽ ഓരോമാസവും പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ, മിന്നൽ, പ്രളയം, തടയണത്തകർച്ച, ഉരുൾപൊട്ടൽ എന്നിവയടക്കമുള്ള സീസൺ ദുരന്തങ്ങൾ ഇതിൽ വിവരിക്കുന്നു. രേഖകളിൽ ഏറെ ആശങ്കപ്പെടുത്തുന്ന രണ്ടു കാര്യങ്ങളാണ് ഭൂകന്പവും ഡാംതകർച്ചയും. വരുംവർഷങ്ങളിൽ പന്ത്രണ്ടുമാസവും ഭൂകന്പത്തെയും ഡാംതകർച്ചയെയും പ്രതീക്ഷിച്ചിരിക്കണമെന്ന പ്രത്യേക മുന്നറിയിപ്പാണ് ഈ സർക്കാർരേഖ 2015മുതൽ നൽകുന്നത്. വലിയൊരു ഭൂകന്പം നൂറു വർഷങ്ങൾക്കിപ്പുറം വരാമെന്നതുതന്നെയാണ് രേഖകളിലുള്ളത്. പക്ഷെ, ചേർത്തുവായിക്കേണ്ട മറ്റൊരു കാര്യമുണ്ട്. 1900ൽ വലിയൊരു ഭൂകന്പമുണ്ടായപ്പോൾ പാലക്കാട്ട് ഡാമുകളുണ്ടായിരുന്നില്ല. ഇപ്പോൾ മലന്പുഴയടക്കം വലുതും ചെറുതുമായ പതിനൊന്നു ഡാമുകൾ ജില്ലയിലുണ്ട്. ഭൂകന്പത്തിനു പിന്നാലെ ഡാമുകളിലും അപകടം പതിയിരിക്കുന്നുവെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കണം.
(തുടരം... നാളെ ആത്മാർഥത എത്രത്തോളം...)
Kerala
പാലക്കാട്: കൊപ്പം വണ്ടുതറയിൽ 20 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൊപ്പം പ്രഭാപുരം സ്വദേശി അബ്ദുറഹീം, മണ്ണങ്കോട് സ്വദേശി ഹസ്സൻ എന്നിവരെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.
അബ്ദുറഹീമിന് വണ്ടുതറയിൽ കോഴിഫാമുണ്ട്. ഇതിനോട് ചേർന്ന ഷെഡിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഫാമിന് സമീപത്താണ് ഹസന്റെ വീട്.
ഇരുവരും ചേർന്ന് ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതി. ഇരുവർക്കും കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനെ കുറിച്ചും വിവരം കിട്ടിയുണ്ടെന്ന് പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: ചിറ്റൂരിലെ ആറ് വയസുകാരൻ സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഹാന്റെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് കണ്ടെത്തി. സുഹാന്റെ സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം വൈകിട്ട് നടത്തും.
കാണാതായി 21 മണിക്കൂറിനു ശേഷമാണ് സുഹാന്റെ മൃതദേഹം വീട്ടിൽ നിന്നും അല്പം മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്. അഗ്നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച രാവിലെ 11ഓടെ സഹോദരനുമായി പിണങ്ങിയാണ് കുട്ടി വീട് വിട്ട് ഇറങ്ങുന്നത്. സാധാരണഗതിയിൽ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചിൽ നടത്തുകയായിരുന്നു.
സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്.
Kerala
പാലക്കാട്: ചിറ്റൂരിൽ നിന്നും കാണാതായ ആറ് വയസുകാരനായി ഇന്ന് വീണ്ടും തെരച്ചിൽ ആരംഭിക്കും. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന ആറ് വയസുകാരനെ കാണാതാകുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛൻ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു.
മൊബൈൽ ടവർ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഫയർ ആന്റ് റെസ്ക്യു വീട്ടുപരിസരത്തെ കുളത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് ഒരാൾ കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു.
സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയം ഇല്ല. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്.
Kerala
പാലക്കാട്: പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥിയായി പി. സ്മിതേഷിനെ തെരഞ്ഞെടുത്തു. നിലവിൽ ബിജെപി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ് സ്മിതേഷ്. ടി. ബേബിയാണ് വൈസ്. ചെയർപേഴ്സൺ സ്ഥാനാർഥി.
മുരുകണി വാർഡിൽ നിന്നാണ് പി. സ്മിതേഷ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ സ്ഥാനത്തേക്ക് കൂടുതൽ സാധ്യതയുണ്ടായിരുന്ന ഇ. കൃഷ്ണദാസിനെ അവസാന നിമിഷം മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ വിരുദ്ധപക്ഷക്കാരനാണ് ചെയർമാൻ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട സ്മിതേഷ്. ഇത്തവണ കൃഷ്ണകുമാർ പക്ഷം സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് സ്മിതേഷിന് സീറ്റ് നൽകിയത്.
ആകെ 53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. യുഡിഎഫ് 17 വാര്‍ഡുകളിലും എല്‍ഡിഎഫ് എട്ട് വാര്‍ഡുകളിലും വിജയിച്ചു. ഇതൂകൂടാതെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്വതന്ത്രരിൽ രണ്ട് പേർ എല്‍ഡിഎഫ് സ്വതന്ത്രരാണ്.
Kerala
പാലക്കാട്: തൃത്താലയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാൾക്ക് ദാരുണാന്ത്യം.തൃത്താല കപ്പൂരില്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന് (50) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം സംഭവിച്ചത്. മീന്‍ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു ചന്ദ്രൻ. മടങ്ങിവരുന്നതിനിടെ പുല് ചെടികള്‍ക്കിടയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ പിടിച്ചാണ് ഷോക്കേറ്റത്.
Kerala
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 30 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി മർദനത്തിനിരയാക്കിയത്. അവശനിലയിലായ രാംനാരായണൻ പിറ്റേന്ന് രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
രാംനാരായണന്റെ കൊലപാതകം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കുടുംബത്തിന് 30 ലക്ഷം ധനസഹായം പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡ് സർക്കാരും അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തൃശൂർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തെ തുടർന്നു മരിച്ച ഇതരസംസ്ഥാന തൊഴിലാളി രാംനാരായണൻ ഭയ്യാരുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായി. ഇന്നു രാവിലെ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ തൃശൂർ കളക്ട്രേറ്റിൽ രാംനാരായണന്റെ ഭാര്യയടക്കമുള്ള ബന്ധുക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകാൻ ശ്രമിച്ചപ്പോൾ, നീതി കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു രാംനാരായണന്റെ ബന്ധുക്കൾ വ്യക്തമായിരുന്നു. തുടർന്നാണ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ബന്ധുക്കളുമായി ചർച്ച നടത്തിയത്.
കേസിലെ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നുമാണു ബന്ധുക്കൾ ആവശ്യപ്പെട്ടത്. എന്നാൽ തുക സംബന്ധിച്ചു തീരുമാനമായിട്ടില്ല. കുടുംബത്തിനു പത്തുലക്ഷത്തിൽ കുറയാത്ത തുക നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
രാംനാരായണൻ ദളിത് വിഭാഗത്തിൽപ്പെടുന്നയാളായതിനാൽ കുറ്റവാളികൾക്കെതിരേ എസ്സി, എസ്ടി വകുപ്പും ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നുമാണ് ഭാര്യയും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
അഞ്ചു ദിവസം മുന്‍പാണു ഛത്തിസ്ഗഢ് സ്വദേശി രാമനാരായണൻ ഭയ്യാർ എന്ന 31കാരൻ വാളയാർ പുതുശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്ത് തൊഴിൽ തേടിയെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനത്തെ തുടർന്ന് ചോരതുപ്പിയാണ് ഇയാൾ മരിച്ചത്. മർദനത്തെ തുടർന്ന് കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ശരീരത്തിന്റെ പല ഭാഗങ്ങളിലുണ്ടായ മുറിവുകളിൽനിന്ന് രക്തം വാർന്നാണു മരണം സംഭവിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായ മർദനത്തിന് ഇരയായെന്നും അടികിട്ടാത്ത ഭാഗങ്ങൾ ശരീരത്തിൽ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാളയാർ പോലീസ് അന്വേഷണം ആരംഭിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Kerala
പാലക്കാട്: കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മർദനം. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം സെക്രട്ടറി പി. വേണുവിനാണ് മർദനമേറ്റത്.
സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പരാതി. തെരഞ്ഞെടുപ്പിൽ പ്രമോദിന്റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മർദനമെന്നാണ് പരാതി. പരിക്കേറ്റ വേണു ചികിത്സയിലാണ്. സംഭവത്തിൽ പോലീസിൽ പരാതി നൽകി.
Kerala
പാലക്കാട്: ധോണിയിൽ കാറിനു തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ ധോണി - മുണ്ടൂർ റോഡിൽ അരിമിനിയിലാണ് നാടിനെ നടുക്കിയ സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയമർന്നിരുന്നു. തീ നിയന്ത്രണവിധേയമാക്കിയശേഷം നടത്തിയ പരിശോധനയിലാണു കാറിനുള്ളിൽ പൂർണമായും കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിനു തൊട്ടുമുന്‍പ് കാറിലുണ്ടായിരുന്നയാൾ സമീപത്തെ പെട്രോൾപന്പിൽനിന്നു ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു.
കൂടാതെ രണ്ടു കന്നാസുകളിലും പെട്രോൾ വാങ്ങിയിരുന്നു. കത്തിയ കാർ മുണ്ടൂർ വേലിക്കാട് സ്വദേശി പോൾ ജോസഫിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെന്നു പോലീസ് പറഞ്ഞു.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരനും മകൾക്കും പരിക്ക്. കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കൽ വീട്ടിൽ ഹക്കീമും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ സഫ ഫാത്തിമയുമാണ് അപകടത്തിൽപെട്ടത്.
കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറിൽ ഇടിച്ചതിന് പിന്നാലെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം-കൊട്ടടി റോഡിലാണ് അപകടം നടന്നത്.
ട്യൂഷന് പോയ സഫ ഫാത്തിമയുമായി തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഹക്കീമിന്റെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.
Kerala
പൊൻകുന്നം: ചെറുവള്ളിക്കാവ് ജഡ്ജി അമ്മാവൻ കോവിലിൽ പൂജ നടത്താനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോടതി വ്യവഹാരങ്ങളിൽപെടുന്നവർ ഇവിടെ ദർശനം നടത്തിയാൽ അനുകൂല വിധിയുണ്ടാകുമെന്നാണ് വിശ്വാസം.
ഇന്ന് വൈകുന്നേരമാണ് പാലക്കാട് എംഎൽഎ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്. നേരത്തെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലയളവിൽ നടൻ ദിലീപ് ജഡ്ജി അമ്മാവൻ കോവിലിൽ ദർശനം നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
അതേസമയം പീഡനകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ജനുവരി ആദ്യവാരം പരിഗണിക്കുന്നതിന് മാറ്റിവെച്ചത്.
Kerala
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുമിറ്റക്കോട്, നാഗലശേരി, തൃത്താല, ചാലിശേരി എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡായ ചാഴിയാട്ടിരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന പ്രദേശം രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ആഫ്രിക്കൻ പന്നിപ്പനി സ്ഥികീരിച്ച പ്രദേശങ്ങളിൽ പന്നിയിറച്ചി വിതരണം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Kerala
പാലക്കാട്: ലക്കിടി മുളഞ്ഞൂരിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മുളഞ്ഞൂരിൽ കുന്നത്ത് വീട്ടിൽ രാധാകൃഷ്ണൻ ആണ് ഷോക്കേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അനധികൃതമായി നിർമിച്ച വൈദ്യുതി വേലിയിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റത്. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുളഞ്ഞൂർ സ്വദേശി ബാലകൃഷ്ണൻ പിടിയിലായത്. പാലക്കാട് ഒറ്റപ്പാലത്ത് നിന്നാണ് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രാധാകൃഷ്ണന്റെ വീടിന് സമീപത്തെ പാടശേഖരത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Kerala
പാലക്കാട്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു വാതിൽ തുറക്കുന്ന തദ്ദേശപ്പോരിൽ പാലക്കാട് ജില്ലയിൽ ഇടതുപക്ഷത്തിനു പലയിടത്തും അടിപതറി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫിനുതന്നെയാണു മുൻതൂക്കമെങ്കിലും യുഡിഎഫ് വലിയ മുന്നേറ്റമാണു നടത്തിയത്.
പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി തുടർച്ചയായ മൂന്നാംതവണയും ഭരണത്തിലേറാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മതേതര സ്വഭാവക്കാരെ കോർത്തിണക്കി ബിജെപിയെ ഭരണത്തിൽനിന്നു പുറത്താക്കാനുള്ള അടിയൊഴുക്കുകളും ഇവിടെ സജീവമാണ്.
ഗ്രാമപഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും ഇടതുകോട്ടകൾ നിലംപരിശാക്കിയായിരുന്നു യുഡിഎഫിന്റെ മുന്നേറ്റം. കഴിഞ്ഞതവണ ജില്ലാപഞ്ചായത്തിൽ കോണ്‍ഗ്രസിന് ഒന്നും മുസ്ലിം ലീഗിന് രണ്ടും ഉൾപ്പെടെ ആകെ മൂന്നു സീറ്റിലേക്കൊതുങ്ങിയ യുഡിഎഫ് ഇത്തവണ ഗംഭീര തിരിച്ചുവരവാണു നടത്തിയത്. ആകെയുള്ള 31 സീറ്റുകളിൽ എൽഡിഎഫ് 19, യുഡിഎഫ് 12 എന്നിങ്ങനെയാണു കക്ഷിനില.
88 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 46ലേക്കു ചുരുങ്ങി. 31 പഞ്ചായത്തുകളിൽ ഭരണംനേടി യുഡിഎഫ് അവിടെയും കരുത്തു കാട്ടി. രണ്ടു ഗ്രാമപഞ്ചായത്തുകൾ പിടിച്ചടക്കി എൻഡിഎയും വരവറിയിച്ചു. അകത്തേത്തറ, അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തുകളാണ് ബിജെപി ഭരണം നേടിയത്. അവസാന റിപ്പോർട്ടു പ്രകാരം ഒന്‍പതിടങ്ങളിൽ സീറ്റുനില ഒപ്പത്തിനൊപ്പമായതിനാൽ ടോസ് നിർണായകമാകും.
ബ്ലോക്ക് പഞ്ചായത്തുകളിൽമാത്രമാണ് ഇടതുപക്ഷത്തിന് അല്പമെങ്കിലും ആശ്വാസം പകരുന്ന ജനവിധിയുണ്ടായത്. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്‍പതിടത്തും ഇടതുപക്ഷം ഭരണം നിലനിർത്തി. മൂന്നിടത്ത് യുഡിഎഫും തൃത്താലയിൽ ഇരുവരും ഒപ്പത്തിനൊപ്പവും എത്തി.
നഗരസഭകളിലും യുഡിഎഫിന്റെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ആകെയുള്ള ഏഴു നഗരസഭകളിൽ മൂന്നിടത്തും യുഡിഎഫ് വിജയച്ചു. പട്ടാന്പി, ചിറ്റൂർ-തത്തമംഗലം നഗരസഭകൾ യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ മണ്ണാർക്കാട് നിലനിർത്തി. കഴിഞ്ഞതവണ അഞ്ചു നഗരസഭകളിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ ഒറ്റപ്പാലത്തും ഷൊർണൂരിലും ചെർപ്പുളശേരിയിലും മാത്രമായി ഒതുങ്ങി.
പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാമതും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷം നേടാനാകാത്തതും സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുത്തിയതും ക്ഷീണമായെങ്കിലും ഭരണം നിലനിർത്താനാവുന്നതിന്റെ ആശ്വാസത്തിലാണ് ബിജെപി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദങ്ങൾക്കിടയിലും പാലക്കാട് നഗരത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തി. എൽഡിഎഫും കഴിഞ്ഞ തവണത്തേതിനെക്കാൾ ഒരു സീറ്റ് കൂടുതൽ നേടി.
Kerala
പാലക്കാട്: സ്ഥാനാർഥിയെ പ്രവർത്തകർ ഒറ്റയ്ക്കാക്കി മുങ്ങിയതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ. പാലക്കാട് തൃത്താല പഞ്ചായത്തിലെ 14ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഉണ്ണികൃഷ്ണനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ദിവസം കോട്ടയം അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തിൽ നിന്നും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആറാംവാർഡിലെ ബിജെപി സ്ഥാനാർഥി ജനജമ്മ ഡി. ദാമോദരനാണ് പാർട്ടിക്കെതിരെ പോളിംഗ് ബൂത്തിന് സമീപം നിൽപ്പുസമരം നടത്തിയത്.
വോട്ടർമാർക്ക് കൊടുക്കാനുള്ള വോട്ടേഴ്സ് സ്ലിപ്പ് പോലും ജനജമ്മയുടെ പക്കൽ ഉണ്ടായിരുന്നില്ല. ഒടുവിൽ സ്വന്തം സ്ലിപ്പുപോലും എതിർസ്ഥാനാർഥിയുടെ പ്രവർത്തകരിൽ നിന്നാണ് ജനജമ്മ വാങ്ങിയത്.
അതേസമയം തന്റെ ബൂത്തിലിരിക്കാൻ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആൾ ഉണ്ടായിരുന്നെന്ന് മനസിലായതെന്നും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
Kerala
പാലക്കാട്: തനിക്ക് പറയാനുള്ളതും തനിക്കെതിരെ പറയാനുള്ളതും നീതിന്യായ കോടതിയുടെ മുന്നിലുണ്ടെന്നും കൂടുതൽ വിവരങ്ങൾ കോടതിയിൽ പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സത്യം ജയിക്കുമെന്നും ഇനി പാലക്കാട് തുടരുമെന്നും രാഹുൽ പറഞ്ഞു.
പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന എംഎൽഎ 15 ദിവസങ്ങൾക്ക് ശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാനെത്തിയത്. കുന്നത്തൂർമേട് രണ്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം എംഎൽഎ ഓഫീസിലേക്ക് പോകുന്പോഴായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.
എംഎൽഎ ഓഫീസിലെത്തിയ രാഹുൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല. പാർട്ടി നടപടിയെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമോ എന്ന ചോദ്യത്തിനും ഉൾപ്പെടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രാഹുൽ തയാറായില്ല.
Kerala
പാലക്കാട്: പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്യാനെത്തി. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുൽ വോട്ടുചെയ്യാനെത്തിയത്. പാലക്കാട് കുന്നത്തൂർമേട് സ്കൂളിലെ രണ്ടാംനമ്പർ ബൂത്തിൽ രാഹുൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തി വോട്ട് ചെയ്തു.
സത്യം ജയിക്കും. എല്ലാം കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. രാഹുലിനെതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎൽഎ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
രണ്ടാം പീഡനക്കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതേ തുടർന്നാണ് രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
വൈകുന്നേരം 4.47ഓടെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. രാഹുൽ ബൂത്തിലെത്തിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Kerala
പാലക്കാട്: കല്ലേക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോലീസുകാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. നാല് പോലീസുകാർക്ക് പരിക്കേറ്റു.
പെരുമാൾ, സുബ്രഹ്മണ്യൻ, അജിമോൻ, അനു എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പോലീസുകാർ തിരുവനന്തപുരം സ്വദേശികളാണ്.
ബുധനാഴ്ച രാത്രി 8.30ഓടെ നാട്ടുകൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം. നാട്ടുകല്ലിൽ നിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോവുകയായിരുന്ന പോലീസുകാർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വരികയായിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച വോട്ട് ചെയ്യാൻ എത്തുമെന്ന് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിൽ തന്നെയാണ് രാഹുലിന് വോട്ട്. നഗരസഭയിലെ 24ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്.
രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് രാഹുൽ ഒളിവുജീവിതം അവസാനിപ്പിച്ചേക്കും എന്ന വിവരം പുറത്തുവരുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥയ്ക്കു മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
അതേസമയം, രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരി കെപിസിസി അധ്യക്ഷനു നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിനു കൈമാറിയിരുന്നു. വിവാഹ അഭ്യർഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രാഹുലിനെതിരായ ആദ്യ കേസിൽ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു. ആദ്യ കേസിൽ തിങ്കളാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
ഇതോടെയാണ് ഒളിവുജീവിതം അവസാനിപ്പിച്ചേക്കും എന്ന വിവരം പുറത്തുവരുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. പെട്രോൾ നിറയ്ക്കാനെത്തിയ യുവാവ് ജീവനക്കാരെ ആക്രമിച്ചതായാണ് പരാതി.
കാഞ്ഞിരം മുണ്ടപ്ലാക്കൽ തോമസ് മാത്യു, പൂക്കാട്ടിൽ സിന്ധു എന്നിവർക്കാണ് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പെട്രോൾ വാങ്ങാനെത്തിയ യുവാവ് ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു.
എന്നാൽ ജീവനക്കാർ ക്യാനില്ലെന്നും പുറത്ത് പോയി ക്യാൻ വാങ്ങി വരാൻ പറഞ്ഞതുമാണ് യുവാവിനെ പ്രകോപിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി മണ്ണാർക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പോലീസ് കണ്ടെത്തി. ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ് ചെയർമാനും മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുമായി വി.പി. മുഹമ്മദലിയെ കോതകുറിശിയിൽ നിന്നാണ് കണ്ടെത്തിയത്.
മുഹമ്മദാലിയെ കോതകുറിശിയിൽ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽനിന്ന് ഇറങ്ങിയോടിയ മുഹമ്മദാലി പോലീസിനെ വിളിക്കുകയായിരുന്നു.
ബിസിനസ് വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് വിവരം. ചാലിശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി.
ഇദ്ദേഹത്തിന്റെ വാഹനം പിന്തുടര്ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് തോക്കുചൂണ്ടി മുഹമ്മദലിയെ കാറില്‍നിന്ന് ഇറക്കി തങ്ങളുടെ വാഹനത്തിൽ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്
Kerala
പാലക്കാട്: തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. പാലക്കാട് തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം നടന്നത്. ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് വ്യവസായിയെ തട്ടിക്കൊണ്ടു പോയത്.
കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വ്യവസായിയെ കാറിൽ കയറ്റിക്കൊണ്ടുപോയി.
ഇന്നോവ കാറിലാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ചാലിശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.