പാലക്കാട്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു വാതിൽ തുറക്കുന്ന തദ്ദേശപ്പോരിൽ പാലക്കാട് ജില്ലയിൽ ഇടതുപക്ഷത്തിനു പലയിടത്തും അടിപതറി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫിനുതന്നെയാണു മുൻതൂക്കമെങ്കിലും യുഡിഎഫ് വലിയ മുന്നേറ്റമാണു നടത്തിയത്.
പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി തുടർച്ചയായ മൂന്നാംതവണയും ഭരണത്തിലേറാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. മതേതര സ്വഭാവക്കാരെ കോർത്തിണക്കി ബിജെപിയെ ഭരണത്തിൽനിന്നു പുറത്താക്കാനുള്ള അടിയൊഴുക്കുകളും ഇവിടെ സജീവമാണ്.
ഗ്രാമപഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും ഇടതുകോട്ടകൾ നിലംപരിശാക്കിയായിരുന്നു യുഡിഎഫിന്റെ മുന്നേറ്റം. കഴിഞ്ഞതവണ ജില്ലാപഞ്ചായത്തിൽ കോണ്‍ഗ്രസിന് ഒന്നും മുസ്ലിം ലീഗിന് രണ്ടും ഉൾപ്പെടെ ആകെ മൂന്നു സീറ്റിലേക്കൊതുങ്ങിയ യുഡിഎഫ് ഇത്തവണ ഗംഭീര തിരിച്ചുവരവാണു നടത്തിയത്. ആകെയുള്ള 31 സീറ്റുകളിൽ എൽഡിഎഫ് 19, യുഡിഎഫ് 12 എന്നിങ്ങനെയാണു കക്ഷിനില.
88 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 46ലേക്കു ചുരുങ്ങി. 31 പഞ്ചായത്തുകളിൽ ഭരണംനേടി യുഡിഎഫ് അവിടെയും കരുത്തു കാട്ടി. രണ്ടു ഗ്രാമപഞ്ചായത്തുകൾ പിടിച്ചടക്കി എൻഡിഎയും വരവറിയിച്ചു. അകത്തേത്തറ, അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തുകളാണ് ബിജെപി ഭരണം നേടിയത്. അവസാന റിപ്പോർട്ടു പ്രകാരം ഒന്‍പതിടങ്ങളിൽ സീറ്റുനില ഒപ്പത്തിനൊപ്പമായതിനാൽ ടോസ് നിർണായകമാകും.
ബ്ലോക്ക് പഞ്ചായത്തുകളിൽമാത്രമാണ് ഇടതുപക്ഷത്തിന് അല്പമെങ്കിലും ആശ്വാസം പകരുന്ന ജനവിധിയുണ്ടായത്. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്‍പതിടത്തും ഇടതുപക്ഷം ഭരണം നിലനിർത്തി. മൂന്നിടത്ത് യുഡിഎഫും തൃത്താലയിൽ ഇരുവരും ഒപ്പത്തിനൊപ്പവും എത്തി.
നഗരസഭകളിലും യുഡിഎഫിന്റെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ആകെയുള്ള ഏഴു നഗരസഭകളിൽ മൂന്നിടത്തും യുഡിഎഫ് വിജയച്ചു. പട്ടാന്പി, ചിറ്റൂർ-തത്തമംഗലം നഗരസഭകൾ യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ മണ്ണാർക്കാട് നിലനിർത്തി. കഴിഞ്ഞതവണ അഞ്ചു നഗരസഭകളിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ ഒറ്റപ്പാലത്തും ഷൊർണൂരിലും ചെർപ്പുളശേരിയിലും മാത്രമായി ഒതുങ്ങി.
പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാമതും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷം നേടാനാകാത്തതും സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുത്തിയതും ക്ഷീണമായെങ്കിലും ഭരണം നിലനിർത്താനാവുന്നതിന്റെ ആശ്വാസത്തിലാണ് ബിജെപി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദങ്ങൾക്കിടയിലും പാലക്കാട് നഗരത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തി. എൽഡിഎഫും കഴിഞ്ഞ തവണത്തേതിനെക്കാൾ ഒരു സീറ്റ് കൂടുതൽ നേടി.
Tags : Palakkad LDF UDF NDA Kerala Local body election