ചെറായി: മുനമ്പത്തെ തർക്കഭൂമി വഖഫ് രജിസ്റ്ററിൽ ചേർക്കുന്നതിനുമുന്പ് ഫാറൂഖ് കോളജിനു മാത്രമേ നോട്ടീസ് അയച്ചിട്ടുള്ളൂവെന്ന് വഖഫ് ബോർഡിന്റെ മറുപടി.
ഇവിടത്തെ 610 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നോയെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി വിവരാവകാശ നിയമപ്രകാരം വഖഫ് ബോർഡിനോടുള്ള ചോദ്യത്തിനു രേഖാമൂലം ലഭിച്ച മറുപടിയാണിത്.
ഭൂമിയിലെ താമസക്കാർക്കു നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്നും മറുപടിയിൽ പറയുന്നു. വഖഫ് നിയമപ്രകാരം വകുപ്പ് നാല്, അഞ്ച് തുടങ്ങിയവയിൽ പ്രതിപാദിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന്, അതിന്റെ ആവശ്യമില്ല എന്നുമാണ് മറുപടി. ഇത് സുപ്രീംകോടതി വിധികളുടെ നഗ്നമായ ലംഘനമാണെന്നാണ് ഭൂസംരക്ഷണ സമിതിയുടെ വാദം.
വഖഫ് ട്രൈബ്യൂണലിൽ നടക്കുന്ന കേസിൽ സമാനമായ ചോദ്യങ്ങൾക്ക് വഖഫ് ബോർഡ് നാളിതുവരെ മറുപടി നൽകിയിട്ടില്ലെന്നും സമരസമിതി പറയുന്നു. ഇതിനിടെ, മുനമ്പത്ത് താമസിക്കുന്ന നാലു പേർ അഡ്വ. ജോർജ് പൂന്തോട്ടം വഴി ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ ഭൂമി വഖഫ് രജിസ്റ്ററിൽ ചേർക്കുന്നതിനുമുമ്പ് നടപടിക്രമമെന്നോണം താമസക്കാർക്ക് നിയമാനുസൃതം നൽകിയ കത്തിന്റെ പകർപ്പുകൾ ഒരു മാസത്തിനകം ഹാജരാക്കണമെന്ന് 20ന് ഉത്തരവ് ഇറക്കിയിട്ടുണ്ട്.
Tags : Munambam land dispute Farooq College Waqf Board Munambam