കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ് കേസിൽ ഉത്തര്‍പ്രദേശ് സ്വദേശി വയനാട് സൈബര്‍ പോലീസിന്റെ പിടിയിലായി. വയനാട് ചുണ്ടേല്‍ സ്വദേശിയില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായത്.
ബാറെലി സ്വദേശിയായ ആകാശ് യാദവ് (25) നെയാണ് സൈബര്‍ പോലീസ് വിശാഖപട്ടണത്തുനിന്ന് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിംഗിൽ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്.
യുവതി അയച്ചു നല്കിയ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ട്രെഡിംഗ് നടത്തുകയും ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമാണ് ചെയ്തത്. പിന്നീട് ലാഭം അടങ്ങിയ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോൾ വീണ്ടും പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയത്. തുടർന്ന് സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags : Online share trading scam arrested