തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആന്റണി രാജു അറിഞ്ഞ് കൊണ്ട് ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നും എല്ലാം അറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ആന്റണി രാജുവിനെ മന്ത്രിയാക്കിയത് തെറ്റെന്നും വിഡി സതീശന് പറഞ്ഞു.
"എല്ലാം അറിഞ്ഞുകൊണ്ടാണ് പിണറായി വിജയന് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തെ രണ്ടരവര്‍ഷം മന്ത്രിയാക്കി കൊണ്ടുനടന്നു. ഒരിക്കലും ആക്കാന്‍ പാടില്ലായിരുന്നു. നിയമസഭയില്‍ മത്സരിപ്പിക്കാന്‍ പോലും പാടില്ലായിരുന്നു.'-സതീശൻ വിമർശിച്ചു.
കോടതിക്ക് സംശയം തോന്നിയതുകൊണ്ടാണ് കേസില്‍ രണ്ടാമതും തെളിവെടുപ്പ് നടത്തിയത്. ഇതുതന്നെയാണ് ശബരിമലക്കേസിലും നടക്കുന്നത്. സ്വര്‍ണം കൊള്ള ചെയ്ത സിപിഎം നേതാക്കളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൊളളകാര്‍ക്ക് കുട പിടിച്ചുകൊടുക്കയാണ്. ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല' -സതീശന് പറഞ്ഞു.
തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
Tags : opposition leader vd satheesan against antony raju thondimuthal case