കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലഭിച്ച മൂന്നാമത്ത ലൈംഗീക പീഡനപരാതിയിൽ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി.
കോൺഗ്രസിന്റെ ഒരു ജനപ്രതിനിധിയാണ് പീഡന കേസിൽ അറസ്റ്റിലായതെന്നും പീഡനം മാത്രമല്ല സാമ്പത്തിക തട്ടിപ്പുമുണ്ടായിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.
രാഹുലിനെതിരെ നേരത്തെ വന്ന പരാതികൾ വനിതാ കമ്മീഷൻ പോലീസിന് കൈമാറിയിരുന്നു. നിരവധി പേരാണ് പീഡനത്തിന് ഇരയായത്. നിരവധി പെൺകുട്ടികളുടെ നേർക്ക് മനുഷ്യത്വരഹിതമായ പീഡനം ഉണ്ടായി.
പീഡനം മാത്രമല്ല, യുവതിയുടെ പണം പിടിച്ചുപറിക്കുകയും ചെയ്തു. ഒടുവിൽ പ്രതിയെ പോലീസ് പിടികൂടിയെന്നാണ് കാണുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ സുരക്ഷ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്ത പോലീസിനെയും സതീദേവി അഭിനന്ദിച്ചു.
അതേസമയം, പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് ഇന്ന് പുലർച്ചെ 12.30ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇ മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.
ഗർഭച്ഛിദ്രവും ബലാത്സംഗവും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
Tags : P. Satidevi Rahul Mamkootathil arrest case