തിരുവനന്തപുരം: പണം വാങ്ങി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ഉൾപ്പടെയുള്ളവർക്ക് ജയിലിൽ സൗകര്യം ഒരുക്കിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്. ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ വിനോദ്കുമാറിനെതിരേയാണ് വിജിലൻസ് കേസെടുത്തത്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. ഇതോടൊപ്പം തടവുകാർക്ക് പണം വാങ്ങി ഇയാൾ പരോൾ അനുവദിച്ചെന്നും കണ്ടെത്തി.
ഇതുസംബന്ധിച്ചു ലഭിച്ച പരാതിയെത്തുടർന്ന് വിജിലൻസ് രഹസ്യ പരിശോധന നടത്തിയിരുന്നു. പരാതിയിലെ പല കാര്യങ്ങളും ശരിയെന്നു ബോധ്യപ്പെട്ടതിനു പിന്നാലെയാണ് കേസെടുത്തത്. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.
രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തുകൊടുക്കുന്നതിന് വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നു പണം കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വൻ ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് അടക്കം ഇത്തരത്തിൽ പണം വാങ്ങി സൗകര്യം ഏർപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തടവുകാരുടെ ബന്ധുക്കളിൽനിന്നു പണം വാങ്ങിയ ശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
വിയ്യൂർ ജയിലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ ഇടനിലക്കാരാനായാണ് വിനോദ് കുമാർ പണം വാങ്ങുന്നതെന്നാണ് പ്രധാന കണ്ടെത്തൽ. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചതായാണ് വിവരം. വിനോദ്കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ വിജിലൻസ് സംഘം പരിശോധിച്ചു. ഒരു മാസത്തോളം നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Tags : Parole money Vigilance case jail