തൃശൂർ: പീച്ചി പോലീസ് സ്റ്റേഷൻ മർദനത്തിൽ കടവന്ത്ര സിഐ പി.വി. രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ്ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
മറുപടി കിട്ടിയാലുടൻ രതീഷിനെതിരെ നടപടിയെടുക്കും. അഡീഷണൽ എസ്പി ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍ ആണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നൽകുന്നത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മാത്രമാണ്.
അഡീഷണല്‍ എസ്പിക്ക് രതീഷ് നല്കിയ മറുപടിയും പുറത്ത് വന്നിട്ടുണ്ട്. ദിനേശനെ വായില്‍ ബിരിയാണി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി കിട്ടിയതെന്നും ഇതേ തുടര്‍ന്നാണ് ഹോട്ടൽ മാനേജറേയും ഡ്രൈവറെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയതെന്നുമാണ് രതീഷ് പറയുന്നത്. എന്നാൽ താന്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് രതീഷിന്റെ ന്യായീകരണം .
2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ.പി. ഔസേപ്പിനേയും മകനേയുമാണ് എസ്ഐ മർദിച്ചത്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. സംഭവത്തില്‍ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മര്‍ദനം ഉണ്ടായത്.
Tags : Peechi Station Show cause notice police