കണ്ണൂർ: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന രീതിയിൽ ജനങ്ങൾക്കിടയിൽ വിഭാഗീയത പടർത്തി ആളിക്കത്തിക്കാനുള്ള ശ്രമമാണ് മന്ത്രി സജി ചെറിയാനും മുൻ മന്ത്രി എ.കെ. ബാലനെ പോലുള്ളവരും ചെയ്യുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പിണറായി വിജയൻ കളിക്കുന്ന കളി തീക്കളിയാണെന്നും കൊക്കിന് ജീവനുണ്ടെങ്കിൽ കോൺഗ്രസ് ഇത്തരം വർഗീയ പ്രവണതകളെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) സംസ്ഥാന സമ്മേളനം താണ ധനലക്ഷ്മി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു കെ.സി. വേണുഗോപാൽ എംപി. ഇത്തരം മന്ത്രിമാരെ പ്രോത്സാഹിപ്പിക്കുന്ന മനോനിലയിലാണ് മുഖ്യമന്ത്രി.
കഴിഞ്ഞ പത്തുവർഷമായി സാധാരണ ജനങ്ങൾ, തൊഴിലാളികൾ, ജീവനക്കാർ എന്നിവരുടെ പ്രശ്നങ്ങൾ എൽഡിഎഫ് സർക്കാരിനെ അലട്ടാറേ ഇല്ല. കുടിശിക സർക്കാരായി പിണറായി സർക്കാർ അധഃപതിച്ചു.
ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭ്യമാക്കാനുള്ള മെഡിസെപ്പ് പദ്ധതിയുടെ, വിഹിതം കൂട്ടുന്നതല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്ത് നിർത്തുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മൂന്നുമാസം കഴിയുന്പോൾ ശത്രുപക്ഷത്തുള്ള സർക്കാർ മാറി യുഡിഎഫിന്റെ നേതൃത്വത്തിൽ മിത്രപക്ഷത്തുള്ള സർക്കാർ വരുമെന്നും കെസി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. ജോസഫ്, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, രമ്യ ഹരിദാസ്, ഷമാ മുഹമ്മദ്, മാർട്ടിൻ ജോർജ്, മുഹമ്മദ് ബ്ലാത്തൂർ, ടി.ഒ. മോഹനൻ, ആർ. രാജൻ ഗുരുക്കൾ, കോട്ടത്തല മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രനും സാംസ്കാരിക സമ്മേളനം ടി. പദ്മനാഭനും ഉദ്ഘാടനം ചെയ്തു. ഇന്നു നടക്കുന്ന കൗൺസിൽ യോഗം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
Tags : K.C. Venugopal game fire Pinarayi vijayan