ന്യൂഡൽഹി: പിഎം ശ്രീ സംബന്ധിച്ച് കേരള സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രവിദ്യാഭ്യാസമന്ത്രിയെ അറിയിച്ചതായി മന്ത്രി വി. ശിവൻകുട്ടി. രേഖാ മൂലമല്ല അറിയിച്ചത്. പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ചശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്രമന്ത്രി മറുപടി നൽകിയിട്ടില്ല. സബ് കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷമേ കത്ത് നൽകൂ എന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം ആർഎസ്എസ് ഗണഗീത വിവാദത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകിയതായും ശിവൻകുട്ടി പറഞ്ഞു. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാർത്ഥികൾ ട്രെയിനിനുള്ളിൽ ഗണഗീതം പാടിയതും അതിന്റെ വീഡിയോ ദക്ഷിണ മേഖല റെയിൽവേയുടെ ഔദ്യോഗിക പേജിൽ പങ്കുച്ചതും അത്യന്തം ഗൗരവമേറിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ മതേതരത്വങ്ങളുടെ ലംഘനമാണിത്. സംഭവത്തിൽ അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Tags : PM Shri V Sivankutty government education