കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ്. ബാലുശേരിയിൽ വിരമിച്ച കോടതി ജീവനക്കാരനിൽ നിന്നാണ് ഡിജിറ്റൽ അറസ്റ്റിലൂടെ 20000 രൂപ തട്ടിയെടുത്തത്. മുംബൈ പോലീസ് ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
വിദേശ രാജ്യങ്ങളിൽ നിന്നും വയോധികന്റെ മൊബൈൽ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങൾ എത്തിയത് കണ്ടെത്തിയെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം മുംബൈ പോലീസിന്റെ പേരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തത്.
തുടർന്ന് അക്കൗണ്ടിലുള്ള മുഴുവൻ തുകയും വെരിഫൈ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ആര്‍ബിഐയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ നിർദേശം. പിന്നാലെ വയോധികൻ 20,000 രൂപ തട്ടിപ്പുകാർക്ക് അയച്ചുനൽകി.
ബുധനാഴ്ച വീണ്ടും തട്ടിപ്പുകാർ ബന്ധപ്പെട്ടതോടെ വയോധികൻ സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : kerala police cyber police calicut