തളിപ്പറമ്പ്: കുറ്റവാളികൾക്കതെിരേ മുഖം നോക്കാതെ നടപടിയെടുക്കുന്ന കാര്യത്തിൽ ആരുടെയും ഉത്തരവിനായി പോലീസ് കാത്തിരിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ സുഹൃത്തായി പ്രവർത്തിക്കുന്പോൾത്തന്നെ കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും പാടില്ല. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാൻ ഓരോ സേനാംഗങ്ങളും പ്രതിജ്ഞാബദ്ധരായിരിക്കണം. നിലവിൽ മാതൃകാപരമായ പ്രവർത്തനത്തിലൂടെ ലോകശ്രദ്ധ നേടിയ പോലീസാണു കേരളത്തിലേത്. പരാതി നൽകാൻ സ്റ്റേഷനിൽ എത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.വി. ഗോവിന്ദൻ എംഎൽഎ, ഡിജിപി റവാഡ ചന്ദ്രശേഖർ, പോലീസ് ബറ്റാലിയന് എഡിജിപി എസ്. ശ്രീജിത്ത്, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിഥിൻരാജ്, റൂറൽ എസ്പി അനൂജ് പലിവാൾ തുടങ്ങിയവർ പങ്കെടുത്തു.
അഞ്ച് എംബിഎക്കാരും 29 ബിടെക് ബിരുദധാരികളും ഉൾപ്പെടെയുള്ള 479 പേരാണ് ഇന്നലെ രാവിലെ പാസിംഗ് ഔട്ട് പരേഡിലൂടെ പോലീസ് സേനയുടെ ഭാഗമായത്. കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് എ. ശ്രീനിവാസൻ, ഡെപ്യൂട്ടി കമൻഡാന്റ് എം.ശ്രീഹരി എന്നിവരാണ് പരിശീലനത്തിന് മുഖ്യചുമതല വഹിച്ചത്.
അസി. കമൻഡാന്റുമാരായ സാലു കെ. തോമസ്, എ. രാജീവൻ, കുഞ്ഞിരാമൻ, ഇൻസ്പെക്ടർമാരായ ടി. ബാബു, മനോജ് കുമാർ എന്നിവരുടെ കീഴിലുള്ള സബ് ഇൻസ്പെക്ടർമാരും ഹവിൽദാർമാരും അടങ്ങിയ 50 അംഗ ടീമാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്.
Tags : Pinarai vijayan Police Chief minister