തൃശൂർ: സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേയ്ക്കു 343 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു നൽകിയ പരാതി തുടർനടപടികൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറി.
റവന്യു വകുപ്പിനു കീഴിൽ സംസ്ഥാനത്തെ 1,666 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്താൻ 339.44 കോടിക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും മുന്പു വാങ്ങിയ ഉപകരണങ്ങൾ ഉപയോഗശൂന്യമാക്കിയെന്നും 3,000 ജീവനക്കാരെ മാനദണ്ഡങ്ങളില്ലാതെ നിയമിച്ചെന്നും 800 കോടിയുടെ ധൂർത്ത് നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സിബിഐക്കു പരാതി നൽകിയിരുന്നു.
സിബിഐ കൊച്ചി യൂണിറ്റ് പരാതി വിജിലൻസ് ഡയറക്ടർക്കു കൈമാറി. ഉപകരണങ്ങൾ വാങ്ങിയതിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നും പരസ്യം നൽകാതെയാണു ടെൻഡർ ക്ഷണിച്ചതെന്നും കണ്ടെത്തി. തുടരന്വേഷണം നടത്താൻ തയറാകാത്തതിനെത്തുടർന്ന് മുഖ്യമന്ത്രിക്കും പിന്നീടു പ്രധാനമന്ത്രിക്കും പരാതി നൽകുകയായിരുന്നു. ഇത് ഇഡി ഡയറക്ടർക്കു കൈമാറി.
ഉപകരണങ്ങൾ വാങ്ങാൻ 168 കോടിയായിരുന്നു എസ്റ്റിമേറ്റ്. ടെൻഡർ പരസ്യപ്പെടുത്തിയശേഷം 343.13 കോടിയായി ഉയർത്തി. ടെൻഡർ പരസ്യത്തിൽ വീഴ്ചയുണ്ടായതോടെ സ്റ്റോർ പർച്ചേസ് മാനുവലിൽ ഇളവു വരുത്തി സർക്കാർ ഉത്തരവിറക്കി. പ്രീ ബിഡ് മീറ്റിംഗിൽ 12 കന്പനികൾ പങ്കെടുത്തിരുന്നു. ഇതിൽ രണ്ടു കന്പനികൾ ഒഴികെ മറ്റുള്ളവ വിട്ടുനിന്നതു സംശയം ജനിപ്പിക്കുന്നെന്നു വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ആദ്യ എസ്റ്റിമേറ്റില് 1.7 കോടി രൂപയ്ക്കു ടാബ്ലറ്റുകൾ വാങ്ങേണ്ടിയിരുന്നെങ്കിൽ പിന്നീടത് 47.94 കോടിയായി വർധിപ്പിച്ചു. 28 ഇരട്ടിയോളം വർധനയുണ്ടായി.
ആദ്യ എസ്റ്റിമേറ്റിൽ ആർടികെ മെഷീൻ ഒരു യൂണിറ്റിന് 11 ലക്ഷം വച്ച് 1000 എണ്ണം വാങ്ങാൻ 110 കോടിയാണ് തീരുമാനിച്ചത്. യൂണിറ്റ് ഒന്നിന് 14.32 ലക്ഷം വച്ച് 143 കോടിയായി ഉയർത്തി. 56 കോടിക്കു വാങ്ങാനിരുന്ന ഇടിഎസ് മെഷീനുകളുടെ വില പിന്നീട് 98.25 കോടിയായി. 289.5 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയത് ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഉപകരണങ്ങൾ വൻതോതിൽ കേടായത് ഗുണനിലവാരം സംബന്ധിച്ച സംശയമുണ്ടാക്കുന്നെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
Tags : Purchase equipment digital survey ED investigate