തിരുവനന്തപുരം: മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളുകയും കോൺഗ്രസ് പുറത്താക്കുകയും ചെയ്തതിനു പിന്നാലെ സ്ത്രീപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യത. അറസ്റ്റ് ചെയ്യുന്നതു കോടതി വിലക്കിയിട്ടില്ല.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നു വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും കീഴടങ്ങുന്നതാവും നല്ലതെന്ന ഉപദേശം അടുപ്പമുള്ളവർ രാഹുലിനു നൽകിയെന്നാണ് സൂചന. രണ്ടു ഗുരുതര കേസുകൾ വന്നതോടെ മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യത മങ്ങിയെന്നാണ് വിലയിരുത്തൽ. അതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വൈകാതെ കീഴടങ്ങിയേക്കും.
വ്യാജപരാതി ആണെന്നുള്ള രാഹുലിന്റെ വാദങ്ങൾ തള്ളിയാണ് കോടതിവിധി. രാഹുലിനെതിരേ മറ്റൊരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റർ ചെയ്തതും മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യതയെ ബാധിച്ചു.
കോടതിവിധി വന്നതിനു തൊട്ടുപിന്നാലെയാണ് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. നിലവിൽ സസ്പെൻഷൻ നടപടിയായിരുന്നു പാർട്ടി സ്വീകരിച്ചിരുന്നത്.
എന്നാൽ, മറ്റൊരു യുവതികൂടി പരാതിയുമായി കെപിസിസിയെത്തന്നെ സമീപിച്ചതോടെ കടുത്ത നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽത്തന്നെ ശക്തമായിരുന്നു. വനിതാ നേതാക്കൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്നു കെ. മുരളീധരൻ ബുധനാഴ്ച പറഞ്ഞിരുന്നു.
സമ്മർദം ശക്തമായതോടെയാണ് മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പുറത്താക്കൽ മാധ്യമങ്ങളെ അറിയിച്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രാഹുൽ എംഎൽഎസ്ഥാനം ഒഴിയുന്നതാകും നല്ലതെന്നും അഭിപ്രായപ്പെട്ടു.
പുറത്താക്കൽ എഐസിസിയുടെ അനുമതിയോടെയാണെന്നു ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. എംഎൽഎ സ്ഥാനം ഒഴിയുന്നതാവും നല്ലതെന്നു രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
പാർട്ടിയും കൈവിട്ടതോടെ കീഴടങ്ങുന്നതാവും നല്ലതെന്ന ചിന്ത രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ശക്തമായെന്നാണ് അറിയുന്നത്. കഴിഞ്ഞ എട്ടു ദിവസമായി ഒളിവിൽ കഴിയുകയാണ് എംഎൽഎകൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്പോഴാണ് കനത്ത തിരിച്ചടി.
Tags : likely to surrender police rape case court congress expelled rahul mla rahul mamkootathil