തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. യഥാർത്ഥ സൂത്രധാരന്മാർ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമാണ്. അന്വേഷണം അവരിലേക്ക് വ്യാപിപ്പിക്കണം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് അറസ്റ്റുകളെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മൂന്ന് ദേവസ്വം മന്ത്രിമാർക്ക് ഈ കൊള്ളയിൽ നേരിട്ട് പങ്കുണ്ട്. ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് പോയാൽ അവർ അഴിയെണ്ണേണ്ടി വരും. തങ്ങൾ ഇത് നേരത്തെ പറഞ്ഞപ്പോൾ സർക്കാർ നിഷേധിച്ചു. ഇപ്പോൾ സത്യം പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കൊള്ളയിലെ കിംഗ്പിൻ എന്നത് മന്ത്രിമാർ തന്നെയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ളവരെ ഊട്ടി വളർത്തിയത് മന്ത്രിമാരാണ്. ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയ സംഭവം കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇടതുപക്ഷത്തിന് സ്വർണത്തോടുള്ള പ്രിയം സ്വർണക്കള്ളക്കടത്തിൽ നിന്ന് ഇപ്പോൾ ക്ഷേത്രസ്വർണം കൊള്ളയടിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. തീർത്ഥാടകരുടെ ക്ഷേമത്തിലല്ല, മറിച്ച് അവിടുത്തെ സമ്പത്ത് എങ്ങനെ കൊള്ളയടിക്കാം എന്നതിലാണ് സർക്കാരിന് താല്പര്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Tags : ramesh chennithala congress sabarimala gold theft