കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും ആശ്വാസം. ആദ്യത്തെ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴുവരെ നീട്ടി.
യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റീസ് കെ. ബാബു ഇന്ന് അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് വന്നത്.
അറസ്റ്റ് വിലക്ക് ഇന്നു വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിന്‍റെ അറസ്റ്റ് താത്കാലികമായി വിലക്കിയത്. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്‍റെ വാദം.
എന്നാൽ ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും എംഎൽഎ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. കേസ് ഡയറിയും അന്വേഷണ പുരോഗതിയും സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി.
രാഹുലിന് മറ്റൊരു ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Tags : Rahul Mamkootatil High Court arrest rape case