കോട്ടയം: ഹൃദയം തൊടുന്ന മെലഡികളുമായി സംഗീത പ്രേമികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ... ഇന്നു ചെന്നൈയിൽ അന്തരിച്ച എസ്.പി. വെങ്കിടേഷ് എന്ന സംഗീതപ്രതിഭയെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
വിവിധ ഭാഷകളിലായി അഞ്ഞൂറോളം ഗാനങ്ങൾക്ക് ഈണം നൽകി. ഒപ്പം പശ്ചാത്തല സംഗീതംകൊണ്ടും സിനിമകളെ അനശ്വരമാക്കി.
1980–90 കാലഘട്ടങ്ങളിൽ മലയാള സിനിമയ്ക്കു അമൂല്യമായ നിരവധി ഗാനങ്ങളും പശ്ചാത്തല സംഗീതവും സമ്മാനിച്ച അദ്ദേഹം, മാധുര്യവും ക്ലാസിക്കൽ സ്പർശവുമുള്ള സംഗീതശൈലിയിലൂടെ വേറിട്ടുനിന്നു.
കഥയുടെയും കഥാപാത്രങ്ങളുടെയും വികാരങ്ങളെ നന്നായി മനസിലാക്കി ഒരുക്കുന്ന സംഗീതസംവിധാനമാണ് എസ്.പി. വെങ്കിടേഷിന്‍റെ പ്രത്യേകത. മെലഡി ഗാനങ്ങളിൽ അദ്ദേഹം പുലർത്തിയ ലാളിത്യവും ആത്മീയ സ്പർശവും ശ്രോതാക്കളുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
ഹിറ്റുകളുടെ പെരുമഴയാണ് അദ്ദേഹം മലയാള സിനിമയ്ക്കുമേൽ വർഷിച്ചത്.
ഒരു വല്ലം പൊന്നും പൂവും (മിന്നാരം), തുമ്പിപ്പെണ്ണേ...(ധ്രുവം), തളിർവെറ്റിലയുണ്ടോ...(ധ്രുവം), പാതിരാക്കിളി (കിഴക്കൻ പത്രോസ്) തുടങ്ങി മലയാളികൾ ഏറെ ഏറ്റുപാടിയ ഗാനങ്ങൾ എസ്.പി ഒരുക്കി.
കിലുക്കം, കൗരവർ, സ്ഫടികം, ജോണിവാക്കർ തുടങ്ങിയ സിനിമകളെ സൂപ്പർ ഹിറ്റുകളാക്കുന്നതിൽ അതിലെ എസ്പി ഒരുക്കിയ ഗാനങ്ങളും സഹായിച്ചു. മലയാളം, തമിഴ്, കന്നട, ബംഗാളി, ഹിന്ദി, മറാഠ ഭാഷകളിൽ അദ്ദേഹത്തിന്‍റെ സംഗീതസ്പർശമെത്തി.
Tags : S.P. Venkatesh sweet melodies music director musician cinema